ന്യൂഡൽഹി: ശ്രീലങ്കൻ നാവികസേന പിടികൂടിയവരെ ഉടൻ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ശ്രീലങ്കയിൽ തടവിലാക്കപ്പെട്ട മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ശ്രീലങ്കൻ നാവികസേന പിടികൂടിയ 34 മത്സ്യത്തൊഴിലാളികൾ നിലവിൽ ജുഡീഷ്യൽ റിമാന്റിലണ്. മറ്റ് ആറ് പേർ ശിക്ഷ അനുഭവിച്ച് തടവിലാണ്. മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗത്തിൽ വരുന്ന തടസങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ശ്രീലങ്കയിൽ തടവിലാക്കപ്പെട്ട 34 മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തി വരികയാണ്. എത്രയും പെട്ടന്ന് കേന്ദ്രസർക്കാർ അവരെ മോചിപ്പിക്കും. 2014ൽ എൻഡിഎ സർക്കാർ അധികാരത്തിലേറിയതിന് ശേഷം മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും കേന്ദ്രസർക്കാർ പ്രാധാന്യം നൽകുന്നു. അവരുടെ സംരക്ഷണം ഉറപ്പുവരുത്താൻ പരാമവധി ശ്രമിക്കും. ഇതിന്റെ ഭാഗമായി ശ്രീലങ്കൻ സർക്കാരുമായി നിരന്തരം ചർച്ചകൾ നടത്തുന്നുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

