നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി കെ എൻ ബാലഗോപാൽ; പുതിയ ഗവൺമെന്റിന്റെ ഭാഗത്ത് നിന്നും കേരളത്തിന് പിന്തുണ തേടി

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയതായി സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ. പുതിയ ഗവൺമെന്റിന്റെ ഭാഗത്ത് നിന്നും കേരളത്തിന് പിന്തുണ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കി. നിർമല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

നേരത്തെ കേരളത്തിന്റെ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി കത്ത് കൊടുത്തിരുന്നു. സംസ്ഥാനത്തിന്റെ കടബാധ്യതയിൽ വലിയ കുറവ് വന്നിട്ടുണ്ട്. വരുമാനവും വർധിച്ചിട്ടുണ്ട്. പത്താം ധനകാര്യ കമ്മീഷന്റെ ഭാഗത്ത് നിന്നും കിട്ടിയതിന്റെ നേർ പകുതിയെ ഇപ്പോൾ കിട്ടുന്നുള്ളൂവെന്ന് അദ്ദേഹം അറിയിച്ചു. കേന്ദ്ര നയങ്ങളുടെ ഭാഗമായുള്ള പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയെന്നും ധനമന്ത്രി വിശദമാക്കി.

ഹൈവേ നിർമ്മാണത്തിനായി കൂടുതൽ തുക ചിലവായി. അത് വിട്ടുനിൽക്കാൻ ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയിൽ കേരളത്തിന്റെ കാര്യങ്ങൾ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. കെഎസ്ആർടിസി ശമ്പളം രണ്ടുപ്രാവശ്യമായി കൊടുത്തതാണ് പ്രശ്‌നം എന്നതിൽ അർത്ഥമില്ല. പൊതുമേഖല സ്ഥാപനങ്ങൾക്കെല്ലാം പണം കൊടുക്കാൻ സാധാരണ രീതിയിൽ കഴിയുന്നതല്ല. കേരളം മാത്രമാണ് ഇത്രയും ചെയ്തത്. എല്ലാ ഫണ്ടും ഒരുമിച്ച് എടുക്കാൻ സാധിക്കാത്തതുകൊണ്ടാണ് രണ്ടുവട്ടമായതെന്ന് അദ്ദേഹം അറിയിച്ചു.

കെടിഡിസിക്കും കെഎസ്ആർടിസിക്കുമായി 650 കോടി രൂപ കഴിഞ്ഞ മാർച്ചിൽ കൊടുത്തതാണ്. സിൽവർ ലൈൻ കേന്ദ്ര സർക്കാർ ഒറ്റയടിക്ക് അനുവാദം തരുമെന്ന് പ്രതീക്ഷിക്കുന്നില്ല. സിൽവർ ലൈൻ ഒരു ദീർഘകാല പദ്ധതിയാണ്. നിലവിൽ വന്ദേ ഭാരത് പോലുള്ള ട്രെയിനുകൾ കൂടുതൽ വന്നാൽ മതിയെന്നും കെ എൻ ബാലഗോപാൽ കൂട്ടിച്ചേർത്തു.