ഭൂമി തട്ടിപ്പു കേസിൽ ഹേമന്ത് സോറന് ജാമ്യം; ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി

റാഞ്ചി: ഭൂമി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം. ജാർഖണ്ഡ് ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഭൂമി അഴിമതി കേസുമായി ബന്ധപ്പെട്ട് ജനുവരി 31നാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്.

ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത് അറസ്റ്റിനു തൊട്ടുമുൻപാണ്. ഹേമന്ത് സോറന്റെ അറസ്റ്റിൽ ഇപ്പോഴും പ്രതിപക്ഷ പ്രതിഷേധം നടക്കുന്നുണ്ട്. ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇതിനിടെ ഹേമന്ത് സോറന് ജാമ്യം ലഭിച്ചത് ഇന്ത്യ സഖ്യത്തിന് ആശ്വാസമേകുന്നുണ്ട്.

വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തു, ഖനന വകുപ്പിന്റെ ചുമതല ദുരുപയോഗം ചെയ്ത് റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം മൂന്നു കേസുകളാണ് എൻഫോഴ്‌സ്‌മെന്റ് ഹേമന്ത് സോറനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.