ന്യൂഡൽഹി: ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്ന് വീണുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു. മേൽക്കൂരയുടെ തൂണ് വീണ ടാക്സി ഡ്രൈവർ ആണ് മരണപ്പെട്ടത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ ആരോഗ്യ നില ഗുരുതരമാണെന്നാണ് പുറത്തു വരുന്ന വിവരം. വെള്ളിയാഴ്ച്ച പുലർച്ചെ അഞ്ചര മണിയോടെയാണ് ഇന്ദിരാന്ധി വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നത്.
സംഭവസ്ഥലത്തെ മൂന്ന് കാറുകൾ തകർന്നു. നിരവധി വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു. വിമാനത്താവളത്തിന്റെ ഒന്നാമത്തെ ടെർമിനലിലാണ് അപകടം സംഭവിച്ചത്. മേൽക്കൂരയും അത് താങ്ങി നിർത്തിയിരുന്ന തൂണും നിലത്തേക്ക് പതിക്കുകയായിരുന്നു. നിലവിൽ ഒന്നാമത്തെ ടെർമിനൽ താത്കാലികമായി അടച്ചിട്ടു. ഇവിടെ നിന്നുള്ള ചെക്കിൻ, സർവീസുകൾ തുടങ്ങിയവയും സുരക്ഷാ കാരണങ്ങൾ മുൻനിർത്തി സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്.
അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകൾ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സംഭവത്തെ കുറിച്ച് നിരീക്ഷിച്ച് വരികയാണെന്നും പരിക്കേറ്റ മുഴുവൻ ആളുകളേയും ആശുപത്രിയിൽ എത്തിച്ചുവെന്നും കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു കിഞ്ജാരപ്പു അറിയിച്ചു. കനത്ത മഴയെ തുടർന്നാണ് മേൽക്കൂര തകർന്ന് വീണതെന്ന് ഡൽഹി എയർപോർട്ട് അധികൃതർ അറിയിച്ചു.

