തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ ഉൾപ്പെടെ 9 പുതിയ ഡാമുകൾ നിർമ്മിക്കാൻ പദ്ധതിയുണ്ടെന്ന് വ്യക്തമാക്കി മന്ത്രി റോഷി അഗസ്റ്റിൻ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 129 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ മുൻ നിർത്തിയാണ് പുതിയ അണക്കെട്ട് നിർമ്മിക്കാൻ നീക്കം നടത്തുന്നത്. ഇതിന് ഡി.പി.ആർ തയാറാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.
കേന്ദ്ര സർക്കാറിന്റെ പാരിസ്ഥിതിക ആഘാത പഠനത്തിനായുള്ള അനുമതിക്കായി ശ്രമം തുടരുന്നു. തമിഴ്നാടിന് ജലവും കേരളത്തിന് സുരക്ഷയും എന്നതാണ് ഈ വിഷയത്തിൽ കേരളത്തിന്റെ നയം. പെരിയാർ, ചാലക്കുടി, ചാലിയാർ, പമ്പ- അച്ചൻകോവിൽ, മീനച്ചിൽ നദീതടങ്ങളിൽ പ്രളയ പ്രതിരോധ ഡാമുകൾ നിർമ്മിക്കാനും നടപടി തുടങ്ങി. ഇതിൽ മൂന്നു ഡാമുകളുടെ പഠനം പൂർത്തിയാക്കിയതായും മന്ത്രി കൂട്ടിച്ചർത്തു.
കാവേരി ട്രിബ്യൂണൽ ഉത്തരവ് പ്രകാരം പാമ്പാർ സബ് ബേസിനിൽ മൂന്നു പദ്ധതികളിലായി മുന്ന് ഡാമുകൾക്കുവേണ്ടി തൃശൂർ ഫീൽഡ് സ്റ്റഡി സർക്കിൾ പഠനം നടത്തിയിട്ടുണ്ട്. പാമ്പാർ നദീതടത്തിൽ നിന്ന് കേരളത്തിന് അനുവദിച്ച മൂന്ന് ടി.എം.സി ജലം ഫലപ്രദമായി ഉപയോഗിക്കുന്നതിനായി പാമ്പാർ സബ് ബേസിനിൽ ചെങ്കല്ലാർ പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടിശ്ശേരി ഡാം, തലയാർ പദ്ധതിയിൽ ഉൾപ്പെടുത്തി ലോവർ ചട്ട മൂന്നാർ ഡാം, വട്ടവട പദ്ധതിയിൽ ഉൾപ്പെടുത്തി ഒറ്റമരം ഡാം എന്നീ മൂന്നു ഡാമുകൾ നിർമ്മിക്കാൻ ആലോചനയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

