ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർ സ്ഥാനത്തേക്ക് ഓം ബിർളയുടെ പേര് നിർദ്ദേശിച്ച് ബിജെപി. രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള എംപിയാണ് ഓംബിർല. പതിനേഴാം ലോക്‌സഭയിലും ഓം ബിർല സ്പീക്കറായിരുന്നു. തുടർച്ചയായി മൂന്നാം തവണയാണ് അദ്ദേഹം ലോക്‌സഭയിലെത്തുന്നത്. ഓം ബിർള സ്പീക്കർ സ്ഥാനത്തേക്ക് എത്തുന്നതിൽ കോൺഗ്രസ് യോജിപ്പ് പ്രകടിപ്പിക്കാത്ത സാഹചര്യത്തിൽ മത്സരത്തിന് സാധ്യത നിലനിൽക്കുന്നുണ്ട്. ഓം ബിർളയെ പിന്തുണക്കുന്നതിലുളള എതിർപ്പ് കോൺഗ്രസ് ഇന്ത്യാ സഖ്യ കക്ഷികളെ അറിയിച്ചു. സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കണം എന്ന നിർദ്ദേശവും കോൺഗ്രസ് സഖ്യകക്ഷികളോട് മുന്നോട്ടു വെച്ചിട്ടുണ്ട്.
ഇതിനിടെ സ്പീക്കർ സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കണമെന്നും ഓം ബിർളയെ പിന്തുണയ്ക്കണമെന്നും പതിപക്ഷത്തോട് ബിജെപി ആവശ്യപ്പെട്ടു. സ്പീക്കർ തെരഞ്ഞെടുപ്പിൽ സമവായം തേടി പ്രതിപക്ഷവുമായി കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് ചർച്ച നടത്തി. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികളിലേക്ക് മത്സരം ഒഴിവാക്കാനുളള സമവായം തേടിയാണ് പ്രതിപക്ഷ നേതാക്കളെ രാജ്‌നാഥ് സിംഗ് സന്ദർശിച്ചത്.
ഇന്ത്യാ സഖ്യ നേതാക്കളായ മല്ലികാർജ്ജുൻ ഖർഗെ, എംകെ സ്റ്റാലിൻ, അഖിലേഷ് യാദവ്, മമത ബാനർജി എന്നിവരെ രാജ്‌നാഥ് സിംഗ് ബന്ധപ്പെട്ടു.