വിവാഹേതര ബന്ധങ്ങൾ കൂടുന്നത് കുടുംബ ബന്ധങ്ങൾ ശിഥിലമാക്കുന്നു; വനിതാ കമ്മിഷൻ

തിരുവനന്തപുരം: ലഹരി വസ്തുക്കളുടെ ഉപയോഗം മൂലമുള്ള പ്രശ്നങ്ങൾ വർധിക്കുന്നത് കുടുംബ ബന്ധങ്ങൾ തകരുന്നതിനു കാരണമാകുന്നതായി വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തിരുവനന്തപുരം ജവഹർബാല ഭവനിൽ നടത്തിയ രണ്ടു ദിവസത്തെ ജില്ലാതല അദാലത്തിനു ശേഷം വനിതാ കമ്മിഷൻ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, വി.ആർ. മഹിളാമണി എന്നിവർക്കൊപ്പം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷ.

കൂൾ എന്ന പേരിലുള്ള ലഹരി വസ്തു കുട്ടികളുടെ ഇടയിൽ പോലും വ്യാപകമായി ലഭ്യമാകുന്നത് ആശങ്കപ്പെടുത്തുന്നു. ഇതിന്റെ ഉറവിടം കണ്ടെത്തി കർശന നടപടി സ്വീകരിക്കണം. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പരാതികളിൽ ആവശ്യമായവർക്ക് വനിതാ കമ്മിഷൻ കൗൺസലിംഗ് നൽകി വരുന്നുണ്ട്. മദ്യപാനത്തേക്കാൾ മറ്റു ലഹരിവസ്തുക്കളുടെ ഉപയോഗം കുടുംബജീവിതം തകർക്കുന്നതായാണ് കൗൺസലിംഗിലൂടെ മനസിലാക്കുന്നത്. ലഹരിവസ്തുക്കൾക്ക് അടിമകളായവരെ ഡി അഡിക്ഷൻ സെന്ററുകളിലേക്ക് അയയ്ക്കുന്നുണ്ട്. ജില്ലാ ഹോമിയോ ആശുപത്രിയുടെ ഭാഗമായ സീതാലയം ക്ലിനിക്കുകളിൽ ലഭ്യമായിട്ടുള്ള കൗൺസലിംഗും ലഹരിമോചന ചികിത്സയും ആവശ്യമുള്ളവർക്ക് വനിതാ കമ്മിഷൻ ഇടപെട്ട് ലഭ്യമാക്കുന്നു.

തിരുവനന്തപുരം ജില്ലാതല അദാലത്തിൽ ലഭിച്ച പരാതികളിൽ നല്ലൊരു ശതമാനം വിവാഹ ജീവിതവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണ്. വിവാഹേതര ബന്ധങ്ങൾ വർധിക്കുന്നു. ഭർത്താവിന്റെയും ഭാര്യയുടെയും വിവാഹേതര ബന്ധങ്ങൾ കുടുംബ ബന്ധങ്ങൾ ശിഥിലമാക്കുമ്പോൾ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുന്നത് കുട്ടികളാണ്. വിവാഹം കഴിഞ്ഞു ചുരുങ്ങിയ കാലയളവിനുള്ളിലാണ് വിവാഹ ബന്ധങ്ങൾ തകരുന്നത്. വധുവിന് സ്വന്തം വീട്ടിൽ നിന്നു വിവാഹ സമയത്ത് ലഭിച്ച സ്വത്തുവകകൾ ഭർത്താവും ഭർത്തൃബന്ധുക്കളും കൈവശപ്പെടുത്തിയെന്നും ഇതു തിരികെ ലഭിക്കണമെന്നും ആവശ്യപ്പെട്ടുള്ള പരാതികൾ കമ്മിഷനു ലഭിക്കുന്നുണ്ട്. വിവാഹ സമയത്ത് ലഭിക്കുന്ന ഭൂസ്വത്ത് ഉൾപ്പെടെ എല്ലാ പാരിതോഷികങ്ങളും വധുവിന് മാത്രം അവകാശപ്പെട്ടതാണെന്ന ധാരണ പൊതുസമൂഹത്തിന് ഉണ്ടാകണം. ഭർത്തൃവീട്ടുകാർക്ക് നൽകേണ്ടതാണെന്ന ധാരണയിലാണ് ഇതൊക്കെ നൽകുന്നത്. നൽകി കഴിഞ്ഞാൽ തന്നെ, പാരിതോഷികമായതു കൊണ്ട് സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയിലും വരുന്നില്ല. ഇതു തിരികെ കിട്ടാനുള്ള സാഹചര്യവും ഉണ്ടാകുന്നില്ല. അതിനാൽ, വിവാഹ സമയത്ത് നൽകുന്ന എല്ലാ സ്വത്തുവകകളും പെൺകുട്ടിയുടെ കുടുംബജീവിതം സുഗമമാക്കുന്നതിന് നൽകുന്നതാണെന്ന ധാരണ നൽകുന്ന ആളുകൾക്കും ഭർത്തൃവീട്ടുകാർക്കും ഉണ്ടാകണം. ഇതുസംബന്ധിച്ച് നല്ല ബോധവൽക്കരണം പൊതുസമൂഹത്തിന് അനിവാര്യമാണെന്ന് കമ്മിഷനു മുൻപാകെ വരുന്ന പരാതികളിലൂടെ മനസിലാക്കുന്നു. വിവാഹ സമയത്ത് പാരിതോഷികമായി നൽകുന്ന സ്വത്തുവകകൾ, ആഭരണങ്ങൾ തുടങ്ങിയവ സംബന്ധിച്ച് രേഖ ഉണ്ടാക്കി സൂക്ഷിക്കുന്നത് ഉചിതമായിരിക്കും.

വിവാഹ പൂർവ കൗൺസലിംഗ് നിർബന്ധമാക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണം. കൗൺസലിംഗിന് വിധേയമായിട്ടുണ്ടെന്ന സർട്ടിഫിക്കറ്റ് വിവാഹ രജിസ്ട്രേഷൻ സമയത്ത് ദമ്പതിമാരിൽ നിന്നു സ്വീകരിക്കുകയും രേഖപ്പെടുത്തി സൂക്ഷിക്കുകയും ചെയ്യണം. ഇങ്ങനെ ചെയ്യുന്നത് ഒരു പരിധിവരെ പ്രശ്നങ്ങൾ ഇല്ലായ്മ ചെയ്യുന്നതിന് സഹായകമാകും. തൊഴിലിടങ്ങളുമായി ബന്ധപ്പെട്ടും നിരവധി പരാതികൾ വരുന്നുണ്ട്. പല തൊഴിൽ സ്ഥാപനങ്ങളിലും സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിന് നിയമം അനുശാസിച്ചിട്ടുള്ള പരാതി പരിഹാര സംവിധാനമായ ഇന്റേണൽ കമ്മറ്റി ഇല്ല എന്ന് നേരത്തെ തന്നെ വനിതാ കമ്മിഷൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. എല്ലാ തൊഴിൽ സ്ഥാപനങ്ങളിലും നിയമം അനുശാസിക്കുന്ന രൂപത്തിലുള്ള പരാതി പരിഹാര സംവിധാനം സജ്ജമാക്കിയിട്ടുണ്ടെന്ന് തൊഴിൽ ഉടമ ഉറപ്പാക്കണം. പരാതി പരിഹാര സംവിധാനം രൂപീകരിച്ചിട്ടുണ്ടെന്ന വിവരം നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും എല്ലാ ജീവനക്കാരേയും വിവരം അറിയിക്കുകയും ചെയ്യണം.

രണ്ടു ദിവസത്തെ തിരുവനന്തപുരം ജില്ലാതല അദാലത്തിൽ ആകെ 39 പരാതികൾ തീർപ്പാക്കി. 10 പരാതികൾ റിപ്പോർട്ടിനായും ഏഴു പരാതികൾ കൗൺസലിംഗിനായും അയച്ചു. 344 പരാതികൾ അടുത്ത അദാലത്തിലേക്കു മാറ്റി. ആകെ 400 പരാതികളാണ് പരിഗണനയ്ക്കു വന്നത്. വനിതാ കമ്മിഷൻ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, വി.ആർ. മഹിളാമണി, ഡയറക്ടർ ഷാജി സുഗുണൻ, സിഐ ജോസ് കുര്യൻ, അഭിഭാഷകരായ രജിത റാണി, സോണിയ സ്റ്റീഫൻ, സുമയ്യ, അശ്വതി, സിന്ധു, സൂര്യ, കാവ്യ പ്രകാശ്, സരിത, കൗൺസലർ ശോഭ, കവിത എന്നിവർ പങ്കെടുത്തു.