രണ്ടാം പിണറായി മന്ത്രിസഭയിൽ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒ ആർ കേളു

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒ ആർ കേളു. രാജ്ഭവനിൽ വെച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. വൈകിട്ട് നാലു മണിക്കായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. കേളുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും വയനാട്ടിൽ നിന്ന് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്ത് എത്തിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരെല്ലാം ചടങ്ങിൽ പങ്കെടുത്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് കേളുവിന് സത്യവാചകം ചൊല്ലിക്കൊടുത്തത്.

ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണനു പകരമാണ് കേളു മന്ത്രിസഭയിലെത്തുന്നത്. മാനന്തവാടി എംഎൽഎയാണ് കേളു. പട്ടികജാതി പട്ടിക വർഗ വികസനം വകുപ്പാകും കേളു കൈകാര്യം ചെയ്യുന്നത്. കുറിച്യ സമുദായക്കാരനായ കേളു പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ ചെയർമാൻ കൂടിയാണ്. രണ്ടു പതിറ്റാണ്ടിലേറെയായി ജനപ്രതിനിധിയെന്ന നിലയിൽ കേളു സജീവ സാന്നിധ്യമാണ്. പി കെ ജയലക്ഷ്മിക്കു ശേഷം ആദിവാസി വിഭാഗത്തിൽ നിന്നു സംസ്ഥാന മന്ത്രിസഭയിലേക്കെത്തുന്ന ജനപ്രതിനിധിയാണ് കേളു.

പിണറായി സർക്കാരിൽ വയനാട്ടിൽ നിന്നുള്ള ഏക ക്യാബിനറ്റ് അംഗം കൂടിയാണ് ഒ.ആർ കേളു.