കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; ദുരന്ത ബാധിതരെ ആശുപത്രിയിലെത്തി സന്ദർശിച്ച് കമൽഹാസൻ

ചെന്നൈ: കള്ളക്കുറിച്ചിയിലെ വിഷമദ്യ ദുരന്ത ബാധിതരെ ആശുപത്രിയിലെത്തി സന്ദർശിച്ച് നടനും മക്കൾ നീതി മയ്യം പാർട്ടിയുടെ അധ്യക്ഷനുമായ കമൽഹാസൻ. ദുരന്തബാധിതരെ അദ്ദേഹം ആശ്വസിപ്പിച്ചു. വിഷമദ്യ ദുരന്തത്തിൽ ഏറ്റവും കൂടുതൽ പേർ ചികിത്സയിൽ കഴിയുന്ന കള്ളക്കുറിച്ചിയിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് കമൽഹാസൻ എത്തിയത്.

അതേസമയം നടനും തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് നേരത്തെ കള്ളക്കുറിച്ചിയിലെത്തിയിരുന്നു. വിവിധ ആശുപത്രികളിൽ കഴിയുന്ന ആളുകൾക്കാണ് ആശ്വാസവുമായി വിജയ് എത്തിയത്. ചികിത്സയിൽ കഴിയുന്ന ഓരോരുത്തരുടെയും അടുത്തെത്തി വിജയ് സുഖവിവരം അന്വേഷിച്ചു.

ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കാൻ കാരണം സർക്കാറിന്റെ തികഞ്ഞ അനാസ്ഥയാണെന്ന് വിജയ് പ്രതികരിച്ചു. എക്സ് മാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കള്ളക്കുറിച്ചി ജില്ലയിലെ വ്യാജമദ്യ ദുരന്തവുമായി ബന്ധപ്പെട്ട് നടൻ സൂര്യയും സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തരമായി ദീർഘകാലപദ്ധതികൾ നടപ്പാക്കണമെന്ന് സൂര്യ ആവശ്യപ്പെട്ടു. സംസ്ഥാനത്തു മദ്യാസക്തി തുടരുന്നതിൽ ഇതുവരെയുള്ള സർക്കാരുകളെ അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു. 54 പേരാണ് വ്യാജമദ്യ ദുരന്തത്തെ തുടർന്ന് മരണപ്പെട്ടത്.

ചുഴലിക്കാറ്റിലോ മഴക്കെടുതിയിലോ പ്രളയത്തിലോ പോലും ഇത്രയും മരണങ്ങൾ സങ്കൽപിക്കാനാവല്ല. ദുരന്തബാധിതരുടെ നിലവിളി നട്ടെല്ലിനെ മരവിപ്പിക്കുന്നു. വിഷമദ്യം മൂലം പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ സങ്കടത്തെ എങ്ങനെ വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കാനാകുമെന്ന് അദ്ദേഹം ചോദിക്കുന്നു. അതേസമയം സംഭവത്തിൽ ഇന്ത്യ സഖ്യത്തിനെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തി. പിന്നാക്ക വിഭാഗക്കാർ കൂടുതൽ താമസിക്കുന്ന സ്ഥലത്താണ് വിഷമദ്യ ദുരന്തമുണ്ടായതെന്നും എന്തുകൊണ്ടാണ് ഇന്ത്യ സഖ്യത്തിലെ നേതാക്കൾ ഇതിനെതിരെ സംസാരിക്കാത്തതെന്നും ബിജെപി നേതാവ് സംബിത് പാത്ര ചോദിച്ചു.