കൊച്ചി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; വിദേശ ദമ്പതികൾ അറസ്റ്റിൽ

കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. സംഭവവുമായി ബന്ധപ്പെട്ട് വിദേശ ദമ്പതികളെ അറസ്റ്റ് ചെയ്തു. രാജ്യാന്തര മാർക്കറ്റിൽ മുപ്പതുകോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് വിഴുങ്ങിയെത്തിയ വിദേശ ദമ്പതിമാരെയാണ് അറസ്റ്റ് ചെയ്തത്. ഡിആർഐ സംഘമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒമാനിൽ നിന്നുള്ള വിമാനത്തിൽ വ്യാഴാഴ്ചയാണ് ഇരുവരും കൊച്ചിയിലെത്തിയത്. തുടർന്ന് രണ്ട് പേരെയും ഡിആർഐ സംഘം കസ്റ്റഡിയിലെടുത്തു. ആലുവ താലൂക്ക് ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിലാണ് കൊക്കെയ്ൻ ഒളിപ്പിച്ചതായി കണ്ടെത്തിയത്. ഏകദേശം രണ്ടുകിലോയോളം കൊക്കെയ്‌നാണ് യുവാവിന്റെ വയറ്റിൽ നിന്ന് കണ്ടെത്തിയത്. ഇത് പുറത്തെടുത്ത ശേഷം യുവാവിനെ കേസിൽ റിമാൻഡ് ചെയ്തു.

യുവതിയുടെ ശരീരത്തിനുള്ളിലും സമാനമായ അളവിൽ ലഹരിമരുന്നുണ്ടെന്നാണ് കരുതുന്നത്. ഇത് പുറത്തെടുക്കാനായി യുവതി ആശുപത്രിയിൽ തുടരുന്നുണ്ടെന്നാണ് വിവരം. ദഹിക്കാത്ത തരത്തിലുള്ള ടേപ്പിൽ പൊതിഞ്ഞ് കാപ്‌സ്യൂൾ രൂപത്തിലാക്കിയാണ് ദമ്പതിമാർ ലഹരിമരുന്ന് വിഴുങ്ങിയിരുന്നതെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.