ന്യൂഡൽഹി: മദ്യനയക്കേസിൽ വിചാരണ കോടതിയിൽ ജാമ്യം ലഭിച്ചെങ്കിലും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജയിൽ മോചനം വൈകും. ജാമ്യം നൽകിയത് ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇഡി ഹർജിയിൽ വിധി പറയാൻ രണ്ട് മൂന്ന് ദിവസം സമയം വേണമെന്ന് കോടതി വ്യക്തമാക്കി.
ഈ മാസം 25 ന് പരിഗണിക്കാനായി കേസ് ഹൈക്കോടതി മാറ്റിവച്ചു. ഇതോടെയാണ് ജയിൽ മോചനം വൈകുന്നത്. വിധി പറയുന്നത് വരെ കെജ്രിവാളിന്റെ ജാമ്യം തത്കാലത്തേക്ക് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി തുടരും. മദ്യ നയക്കേസ് പരിഗണിക്കുന്ന റൗസ് അവന്യൂ കോടതിയാണ് കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. വിചാരണ കോടതി നടപടി സത്യത്തിന്റെ വിജയമാണെന്ന് ജാമ്യം ലഭിച്ചതിന് പിന്നാലെ ആംആദ്മി നേതാക്കൾ പ്രതികരിച്ചിരുന്നു.
എന്നാൽ, ജാമ്യം ലഭിച്ചതിന് പിന്നാലെ ഇഡി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ അടിയന്തിരമായി വാദം കേൾക്കണമെന്നും ജാമ്യം സ്റ്റേ ചെയ്യണമെന്നും ഇഡി ആവശ്യപ്പെടുകയായിരുന്നു.