നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്: കേന്ദ്ര സർക്കാരിനെതിരെ വി ശിവൻകുട്ടി

തിരുവനന്തപുരം: യു ജി സി – നെറ്റ് പരീക്ഷ കേന്ദ്രസർക്കാർ റദ്ദാക്കിയതോടെ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 317 നഗരങ്ങളിലായി 9 ലക്ഷത്തിലധികം പേരാണ് പരീക്ഷ എഴുതിയത് എന്നോർക്കണം. ഇതിന് മറുപടി പറയേണ്ട ഉത്തരവാദിത്വം കേന്ദ്ര സർക്കാരിന് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇത്രയും തന്നെ വിദ്യാർഥികൾ പരീക്ഷ എഴുതിയ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ വിജയകരമായി കേരളം നടത്തി ഫലം പ്രഖ്യാപിച്ചത് രാജ്യം കണ്ടതാണ്. പരീക്ഷാ തിയതി ഏറെ നേരത്തെ പ്രഖ്യാപിച്ചു. പരീക്ഷകൾ കൃത്യമായി നടത്തി. ചോദ്യപേപ്പറുകൾ രഹസ്യമായി അച്ചടിച്ചു. ട്രഷറികളിൽ സൂക്ഷിച്ചു. ഫലപ്രദമായി മൂല്യനിർണയം നടത്തി. നേരത്തെ പ്രഖ്യാപിച്ചതിലും മുമ്പേ തന്നെ ഫലപ്രഖ്യാപനം നടത്തി. ഉപരിപഠനത്തിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി. ഒരു പരാതി പോലും ആർക്കും ഉണ്ടായിട്ടില്ല. വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും ഉള്ള ഉത്തരവാദിത്വമാണ് സംസ്ഥാന സർക്കാർ നിറവേറ്റിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പരീക്ഷാനടത്തിപ്പിൽ രാജ്യത്തിന് തന്നെ മാതൃകയാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചർത്തു.