ഗ്രീൻഫീൽഡ് വിമാനത്താവളം പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പിൻവലിക്കും; സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പിൻവലിക്കുമെന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കി സംസ്ഥാന സർക്കാർ. ഭൂമി ഏറ്റെടുക്കുന്നതിനായി പുതിയ വിജ്ഞാപനം പുറത്തിറക്കുമെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. സാമൂഹിക ആഘാത പഠനം ഉൾപ്പെടെ പുതിയ ഏജൻസിയെ കൊണ്ട് നടത്തിക്കുമെന്നും സർക്കാർ വിശദമാക്കി.

ഹൈക്കോടതി നേരത്തെ നിലവിലെ വിജ്ഞാപനം സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ നിലപാട് മാറ്റിയത്. ബിലീവേഴ്‌സ് ചർച്ചിന് കീഴിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി. 441 കൈവശക്കാരുടെ 1000.28 ഹെക്ടർ ഭൂമി ഏറ്റെടുക്കാനാണ് ഇക്കഴിഞ്ഞ മാർച്ചിൽ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാൽ സാമൂഹികാഘാത പഠനം നടത്തിയതിലും ഭൂമിയുടെ ഉടമസ്ഥാവകാശം നിർണ്ണയിച്ചതും ചട്ടവിരുദ്ധമായാണെന്നായിരുന്നു ഹർജിയിലെ വാദം. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി സ്‌റ്റേ വിധിച്ചത്.

ബിലീവേഴ്‌സ് ചർച്ചിന് കീഴിലുള്ള ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമിയുടെ ഉടമസ്ഥാവകാശം ആർക്ക് എന്നതിൽ തർക്കം നിലനിൽക്കുന്നുണ്ട്. എന്നാൽ സർക്കാറിന് ഉടമസ്ഥാവകാശമുള്ള ഭൂമി എന്ന പേരിലാണ് വിജ്ഞാപനമെന്നായിരുന്നു ഹർജിയിൽ ഉന്നയിച്ച വാദം.