സ്കൂൾ പ്രവൃത്തി ദിവസം 220 ആക്കിയതിനെതിരെ ഹർജി; സർക്കാരിന്റെ നയപരമായ തീരുമാനം അല്ലേയെന്ന് കോടതി

കൊച്ചി: സംസ്ഥാനത്തെ സ്‌കൂൾ പ്രവൃത്തി ദിവസം 220 ആക്കിയതിനെതിരെ ഹൈക്കോടതിയിൽ ഹർജി. അധ്യാപക സംഘടനാ പ്രതിനിധികൾ ഉൾപ്പെടെയുള്ളവരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രവർത്തി ദിവസങ്ങളുടെ എണ്ണം വർധിപ്പിച്ചത് സർക്കാരിന്റെ നയപരമായ തീരുമാനം അല്ലേയെന്ന് കോടതി ഹർജിക്കാരോട് ചോദിച്ചു.

സ്‌കൗട്ടും എൻഎസ്എസും അടക്കമുള്ളവ ശനിയാഴ്ചകളിലാണ് പ്രവർത്തിക്കുന്നതെന്നും വർഷങ്ങളായുള്ള രീതിയാണ് മാറ്റിയതെന്നും ഹർജിക്കാർ വ്യക്തമാക്കി. പ്രായോഗികമായി പ്രശ്‌നത്തിന് പരിഹാരം കാണാൻ കഴിയില്ലേയെന്നും കോടതി ചോദിച്ചു. കേസ് ഒരാഴ്ച്ചയ്ക്ക് ശേഷം ക്കാനായി മാറ്റി. സർക്കാരിന്റെ മറുപടി ലഭിച്ച ശേഷം പരിഗണിക്കാൻ വേണ്ടിയാണ് കേസ് മാറ്റിവെച്ചത്.

അതേസമയം, പുതിയ അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടറിനെതിരെ അധ്യാപക സംഘടനകളുടെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കെ എസ് ടി എ ഉൾപ്പടെയുള്ള ഭരണാനുകൂല സംഘടനകൾ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. വിദ്യാഭ്യാസ നിയമം പരിഗണിക്കാതെയാണ് പുതിയ കലണ്ടറെന്നാണ് അധ്യാപക സംഘടനകൾ പരാതിപ്പെടുന്നത്.