തിരുവനന്തപുരം: സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന വർഗീയ പ്രചാരണമാണ് സിപിഎം വടകരയിലും മലബാറിലും നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. വെള്ളത്തിനു തീ പിടിപ്പിക്കുന്ന വർഗീയ പ്രചാരണത്തിനു പിന്നിൽ അറിയപ്പെടുന്ന സിപിഎം നേതാക്കളായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഹീനമായ വർഗീയ പ്രചാരണം നടത്തിയവർ എത്ര ഉന്നതരായിരുന്നാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതു സർക്കാരിന്റെ ബാധ്യതയാണ്. പോലീസ് കർശന നടപടി എടുക്കുന്നില്ലെങ്കിൽ യുഡിഎഫ് ശക്തമായ പ്രക്ഷോഭം തുടങ്ങും. വടകരയിലെ ‘കാഫിർ’ പ്രയോഗം സിപിഎം സൃഷ്ടിയായിരുന്നുവെന്നു തെളിഞ്ഞു. കേരളത്തെ ഭിന്നിപ്പിക്കാൻ സംഘപരിവാർ മെനയുന്ന അതേ തന്ത്രമാണു വടകരയിൽ ജയിക്കാൻ സിപിഎമ്മും പുറത്തെടുത്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
താൽക്കാലിക ലാഭത്തിനു വേണ്ടി പുറത്തെടുത്ത തന്ത്രം സമൂഹത്തിൽ ആഴത്തിൽ മുറിവേൽപ്പിക്കുമെന്ന് മുതിർന്ന നേതാക്കൾ പോലും മറന്നു. സിപിഎമ്മിൽ നിന്ന് സംഘപരിവാറിലേക്ക് അധിക ദൂരമില്ലെന്നു തെളിഞ്ഞു. അതുണ്ടാക്കുന്ന മുറിവുകൾ കാലമെത്ര കഴിഞ്ഞാലും ഉണങ്ങില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.