മുംബൈ: ഓഗസ്റ്റ് 15 നുള്ളിൽ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടം ആരംഭിക്കും. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്. വന്ദേമെട്രോയുടെ പരീക്ഷണയോട്ടവും ഇതോടൊപ്പം നടക്കും.
2029-ഓടെ 250-ഓളം വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളേയും വിവിധ റൂട്ടുകളേയും ബന്ധിപ്പിച്ച് ട്രാക്കിലിറക്കാനുള്ള ശ്രമം മന്ത്രാലയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വന്ദേഭാരത് സ്ലീപ്പർ കൂടുതൽ യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുമെന്നാണ് കരുതുന്നത്. വേഗതയ്ക്കും കാര്യക്ഷമതയ്ക്കും പേരുകേട്ട വന്ദേ ഭാരത് ബ്രാൻഡിന്റെ സ്ലീപ്പർ പതിപ്പ് സുഖകരമായ ഉറക്കത്തിന് ആവശ്യമായ ക്രമീകരണങ്ങളും ഉറപ്പുനൽകുന്നു. പരീക്ഷണയോട്ടം ആറു മാസമെങ്കിലും തുടരും. തുടർന്ന്, റേക്കുകളുടെ നിർമാണം വർധിപ്പിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ദീർഘ ദൂരവണ്ടികളായിട്ടായിരിക്കും ഉപയോഗിക്കുക. 11 എ.സി ത്രീ ടയർ, നാല് എ.സി. ടു ടയർ, ഒരു എ.സി. ഫസ്റ്റ് ക്ലാസ് തുടങ്ങിയവ ഉൾപ്പെടെ 16 കോച്ചുകളുണ്ടാകും.
നിലവിലെ പ്രീമിയം ട്രെയിനുകളായ രാജധാനി, തേജസ് എക്‌സ് പ്രസുകളേക്കാൾ മെച്ചപ്പെട്ട സൗകര്യം വന്ദേഭാരത് സ്ലീപ്പറിലുണ്ടാകുമെന്നാണ് കരുതുന്നത്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തിൽവരെ പരീക്ഷണയോട്ടം നടത്തുമെങ്കിലും പരമാവധി 160 കിലോമീറ്ററിലായിരിക്കും സർവീസുകൾ.

