ഇലോൺ മസ്‌ക്കിന്റെ പ്രസ്താവന തെറ്റ്; രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: സ്പേസ് എക്സ് മേധാവി ഇലോൺ മസ്‌കിന്റെ പ്രസ്താവനയിൽ പ്രതികരണവുമായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇലോൺ മസ്‌ക്കിന്റെ പ്രസ്താവന തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷിതമായ ഡിജിറ്റൽ ഹാർഡ് വെയർ ആർക്കും ഉണ്ടാക്കാൻ കഴിയില്ലെന്ന ധാരണ തെറ്റാണെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

മസ്‌ക്കിന്റെ വാദം ഇന്റർനെറ്റ് ബന്ധിപ്പിക്കുന്ന ഇവിഎം ഉള്ള അമേരിക്കയിൽ ബാധകമായിരിക്കും. എന്നാൽ ഇന്ത്യയിലെ ഇവിഎമ്മുകൾ ബ്ലൂടുത്തോ ഇന്റർനെറ്റോ ആയി ബന്ധിപ്പിക്കാനാകാത്തതാണ്. വോട്ടിങ് യന്ത്രങ്ങൾ ഹാക്ക് ചെയ്യാൻ കഴിയുമെന്നും അത് ഉപേക്ഷിക്കണമെന്നുമായിരുന്നു ഇലോൺ മസ്‌കിന്റെ പ്രസ്താവന. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ മനുഷർക്കോ നിർമിത ബുദ്ധി വഴിയോ ഹാക്ക് ചെയ്യാൻ കഴിയുമെന്നും വോട്ടിങ് യന്ത്രങ്ങൾ ഉപേക്ഷിക്കണമെന്നും മസ്‌ക് പരാമർശിച്ചു.

അതേസമയം, തെരഞ്ഞെടുപ്പിന്റെ സുതാര്യതയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയരുന്നുവെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങൾ ആർക്കും പരിശോധിക്കാൻ കഴിയാത്ത ബ്ലാക്ക് ബോക്സുകളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.