കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷം കേരളത്തിലെത്തിയ സുരേഷ് ഗോപി ആദ്യമെത്തിയത് ഇ കെ നായനാരുടെ വീട്ടിൽ; രാഷ്ട്രീയമില്ലെന്ന് പ്രതികരണം

കണ്ണൂർ: കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ ശേഷം കേരളത്തിലെത്തിയ സുരേഷ് ഗോപി ആദ്യമെത്തിയത് ഇ കെ നായനാരുടെ വീട്ടിൽ. സുരേഷ് ഗോപിയുടെ സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്ന് ഇ കെ നായനാരുടെ ഭാര്യ ശാരദ അറിയിച്ചു. സുരേഷ് ഗോപി വീട്ടിൽ വരുന്നതിൽ പുതുമയില്ലെന്നും ശാരദ വ്യക്തമാക്കി.

ഇതിന് മുൻപും പലതവണ സുരേഷ് ഗോപി വന്നിട്ടുണ്ട്. സുരേഷ് ഗോപിയും കുടുംബവുമായി വർഷങ്ങളായുള്ള സ്‌നേഹബന്ധമാണുള്ളത്. വീട്ടിൽ വരുന്നവരുടെ രാഷ്ട്രീയം ചോദിക്കാറില്ലെന്നും ശാരദ ടീച്ചർ കൂട്ടിച്ചേർത്തു. കാപഠ്യമില്ലാത്ത, സ്‌നേഹമുള്ള തുറന്ന മനസാണ് തന്റെ സഖാവിന്റേത്. അതുകൊണ്ടാവണം സുരേഷ് ഗോപിക്ക് അദ്ദേഹത്തോട് ഇത്രയും അടുപ്പമുണ്ടാവാൻ കാരണമെന്നും അദ്ദേഹം അറിയിച്ചു.

അച്ഛാ എന്നാണ് സുരേഷ് ഗോപി അദ്ദേഹത്തെ വിളിക്കുന്നത്. തന്നെ ഫോൺ വിളിക്കുമ്പോഴൊക്കെ അച്ഛന് സുഖമാണോ എന്നാണ് ചോദിച്ചിരുന്നത്. തന്നെ അമ്മയെന്നാ വിളിക്കാറ്. സഖാവ് പോയപ്പോൾ അദ്ദേഹത്തിന് കൊടുത്ത സ്നേഹം കൂടി ഇരട്ടിയായി തനിക്ക് തരുന്നുണ്ടെന്നും ശാരദ ടീച്ചർ പറയുന്നു.

സുരേഷ് ഒരു നല്ല വ്യക്തിയാണ്. സഖാവ് മരിച്ചതിന് ശേഷവും വീട്ടിൽ വരാറുണ്ട്. അടുത്ത് എന്തെങ്കിലും പരിപാടികൾക്ക് വന്നാൽ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കും. എംപിയായതിൽ സന്തോഷമുണ്ട്. ഇതിൽ നിങ്ങൾ കരുതുന്നതുപോലെ രാഷ്ട്രീയമൊന്നുമില്ല. രാഷ്ട്രീയം സ്നേഹവും തമ്മിൽ കൂട്ടിക്കുഴയ്ക്കരുതെന്നും ശാരദ കൂട്ടിച്ചേർത്തു.