കൊച്ചി: നർത്തകി സത്യഭാമയോട് കീഴടങ്ങാൻ നിർദ്ദേശിച്ച് ഹൈക്കോടതി നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിലാണ് നിർദ്ദേശം.
ഒരാഴ്ചക്കുള്ളിൽ കേസ് പരിഗണിക്കുന്ന തിരുവനന്തപുരത്തെ കോടതിയിൽ ഹാജരാകണമെന്നാണ് ലഭിച്ചിരിക്കുന്ന നിർദ്ദേശം. അന്നേദിവസം തന്നെ കീഴ്ക്കോടതി ജാമ്യാപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്നും സിംഗിൾ ബെഞ്ച് അറിയിച്ചു. സത്യഭാമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയാണ് ഹൈക്കോടതി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.
യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലാണ് കലാഭവൻ മണിയുടെ സഹോദരനും മോഹിനിയാട്ടം കലാകാരനുമായ ആർഎൽവി രാമകൃഷ്ണനെതിരെ സത്യഭാമ ജാതി അധിക്ഷേപം നടത്തിയത്. സംഭവം വിവാദമായതിന് പിന്നാലെ രാമകൃഷ്ണൻ പൊലീസിൽ പരാതി നൽകി. പട്ടികജാതി -പട്ടികവർഗ അതിക്രമം തടയൽ നിയമം പ്രകാരം ജാമ്യമില്ലാ വകുപ്പ് ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ആർഎൽവി രാമകൃഷ്ണനാണ് സത്യഭാമക്കെതിരെ പരാതി നൽകിയിരിക്കുന്നത്. തിരുവനന്തപുരം കന്റോമെന്റ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. എസ്ഇഎസ്ടി വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്. ജാമ്യമില്ലാ വകുപ്പാണ് സത്യഭാമക്കെതിരെ ചുമത്തിയത്.
യൂട്യൂബ് പരാമർശത്തിലൂടെ തന്നെ വ്യക്തിപരമായി അപമാനിച്ചെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.