തിരുവനന്തപുരം: 220 അദ്ധ്യയന ദിവസം എന്നത് കെഇആർ ചട്ടമാണെന്നും ഇക്കാര്യത്തിൽ ഹൈക്കോടതി തീരുമാനമുണ്ടെന്നും പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കെ ഇ ആർ-അദ്ധ്യായം 7 റൂൾ 3ൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. അദ്ധ്യാപകർ ഇക്കാര്യത്തിൽ സഹകരിച്ച് കുട്ടികളുടെ പഠന നിലവാരം ഉയർത്താൻ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അദ്ധ്യാപകർക്ക് മികവുറ്റ പരിശീലനം ഉറപ്പാക്കാൻ ആണ് പൊതുവിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്. ആധുനിക കാലത്തെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള പരിശീലനമാണ് നൽകുന്നത്. എസ്എസ്‌കെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനം ആണ്. അദ്ധ്യാപകർ പരിശീലനത്തിൽ നിന്ന് വിട്ട് നിൽക്കുന്നത് വിദ്യാർത്ഥികളോട് ചെയ്യുന്ന ക്രൂരതയാണ്. അദ്ധ്യാപകർ പരിശീലന നടപടികളോട് സഹകരിക്കണം. പരാതികൾ എന്തെങ്കിലും ഉണ്ടെങ്കിൽ എഴുതി നൽകിയാൽ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് നിരക്ക് വർദ്ധിപ്പിച്ചത് അദ്ധ്യാപകരുടെ ആവശ്യം കൂടി പരിഗണിച്ചാണ്. യുഡിഎഫ് കാലത്ത് ഇത്തരം ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നത് ഓർക്കണം. ഒരു അദ്ധ്യാപകനും പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു തരത്തിലും ബാദ്ധ്യത ഉണ്ടാകാൻ പാടില്ല. ഇക്കാര്യം സർക്കാർ ഉറപ്പുവരുത്തും. ഹയർ സെക്കന്ററി അദ്ധ്യാപകരുടെ ശമ്പളം സംബന്ധിച്ച പ്രതിസന്ധി സാങ്കേതികമാണ്. ഹൈക്കോടതിയുടെയും അഡ്മിനിസ്‌ട്രെറ്റീവ് ട്രൈബ്യൂണലിന്റെയും തീരുമാനങ്ങൾക്ക് അനുസരിച്ചാണ് സർക്കാർ നടപടി. ഒരു വിഭാഗം അദ്ധ്യാപകർക്ക് ശമ്പളം ലഭിക്കാതിരുന്ന പ്രതിസന്ധികൾ പ്രത്യേക സർക്കുലറിലൂടെ പരിഹരിച്ചിട്ടുണ്ടെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.