ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി കാണാൻ ഇത്തവണ പ്രത്യേക ലക്ഷ്വറി ബോക്‌സും ഇരിപ്പിടങ്ങൾ ഉറപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കാൻ തീരുമാനം. കളക്ടറേറ്റിൽ ചേർന്ന നെഹ്‌റു ട്രോഫി ജനറൽ ബോഡി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. ഓഗസ്റ്റ് 10-ന് പുന്നമടക്കായലിൽ വെച്ചാണ് 70-ാമത് നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത്. ടൂറിസ്റ്റ് ഗോൾഡ് നെഹ്റു പവലിയൻ-3000, ടൂറിസ്റ്റ് സിൽവർ നെഹ്റു പവലിയൻ-2500, റോസ് കോർണർ-1500, വിക്ടറി ലെയിൻ വുഡൻ ഗാലറി-500, ആൾ വ്യൂ വുഡൻ ഗാലറി-300, ലേക്ക് വ്യൂ ഗോൾഡ് വുഡൻ ഗാലറി-200, ലോൺ-100 എന്നിങ്ങനെയാണ് നിരക്ക്.
റോസ് കോർണറിൽ മാത്രം ടിക്കറ്റ് നിരക്ക് ആയിരത്തിൽ നിന്ന് 1500 രൂപയാക്കാനും തീരുമാനിച്ചു. ക്ലബ്ബുകൾക്കുള്ള ബോണസ്, വള്ളം ഉടമകൾക്കുള്ള മെയിന്റനൻസ് ഗ്രാന്റ് എന്നിവ 10 ശതമാനം വർദ്ധിപ്പിച്ചു. കഴിഞ്ഞ വർഷവും 10 ശതമാനം വർദ്ധിപ്പിച്ചിരുന്നു. 2024-ലെ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ബജറ്റ് യോഗം അംഗീകരിച്ചു. 2.45 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ഈ വർഷത്തെ വള്ളംകളിയുടെ വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചു.
ടിക്കറ്റ് വരുമാനം വർധിപ്പിക്കുന്നതിന് ഉയർന്ന നിരക്ക് വാങ്ങിയുള്ള ലക്ഷ്വറി ബോക്‌സ് തയ്യാറാക്കാനും എൻ.ടി.ബി.ആർ. സൊസൈറ്റി യോഗം തീരുമാനിച്ചു. ഇവിടെ മികച്ച സൗകര്യങ്ങളോടെ കളികാണുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കും. ഒരാൾക്ക് 10,000 രൂപയും കുടുംബങ്ങൾക്ക് (മൂന്നു പേർക്ക്) 25000 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി 50 ലക്ഷം രൂപ, പബ്ലിസിറ്റി കമ്മിറ്റി 6.82 ലക്ഷം രൂപ, ഫുഡ് ആൻഡ് അക്കൊമഡേഷൻ നാല് ലക്ഷം, കൾച്ചറൽ കമ്മിറ്റി ഏഴ് ലക്ഷം (കൂടുതൽ തുക ആവശ്യമെങ്കിൽ വർദ്ധിപ്പിക്കും), ബോണസ് 85 ലക്ഷം, മെയിന്റനൻസ് ഗ്രാന്റ് 18 ലക്ഷം, സോഷ്യൽ മീഡിയ ഏഴ് ലക്ഷം, യൂണിഫോം ആറ് ലക്ഷം, ക്യാഷ് പ്രൈസ് ആൻഡ് മെമെന്റോ ഏഴ് ലക്ഷം തുടങ്ങി വിവിധ ചെലവുകൾ ഉൾപ്പെടുത്തിയാണ് 2.45 കോടി രൂപയുടെ ബജറ്റ്. 80 ലക്ഷം രൂപ ടിക്കറ്റ് വരുമാനവും സംസ്ഥാന ടൂറിസം വിഹിതമായ ഒരു കോടി രൂപയും സ്‌പോൺസർഷിപ്പിലൂടെ സമാഹരിക്കുന്ന 60 ലക്ഷം രൂപയും ഉൾപ്പെടെ പ്രതീക്ഷിത ചെലവിന് തുല്യമായ തുകയുടെ വരവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
ബോണസ് വർദ്ധിപ്പിക്കുന്നതിനാവശ്യമായ തുക അധികമായി കണ്ടെത്തുമെന്ന് അധ്യക്ഷൻ പി.പി. ചിത്തരഞ്ജൻ എംഎൽഎ യോഗത്തിൽ അറിയിച്ചു.

