ജനം അറിയാൻ ആഗ്രഹിച്ചത് മുഖ്യമന്ത്രിയുടെ സാമ്പത്തിക സ്ഥിതിയിലുണ്ടായ വർദ്ധനവിന്റെ പ്രോഗ്രസ് റിപ്പോർട്ട്; കെ സുധാകരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. സർക്കാർ ഖജനാവിനെ മുടിപ്പിക്കാനുള്ള മറ്റൊരു ധൂർത്ത് മാത്രമാണ് ഇപ്പോൾ പുറത്തിറക്കിയ സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടെന്ന് അദ്ദേഹം പറഞ്ഞു. ജനം അറിയാൻ ആഗ്രഹിച്ചത് മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റെയും സാമ്പത്തിക സ്ഥിതിയിലുണ്ടായ വർദ്ധനവിന്റെ പ്രോഗ്രസ് റിപ്പോർട്ടായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാർലമെന്റ് തിരഞ്ഞെടുപ്പിലെ ജനവിധിയിലൂടെ പുറത്ത് വന്നത് എൽഡിഎഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ ജനം വിലയിരുത്തിയതിന്റെ ഫലമാണ്. തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാൽ പതിനെട്ട് നിയമസഭ മണ്ഡലങ്ങളിൽ മാത്രമാണ് പിണറായി സർക്കാരിന് പാസ്സ് മാർക്ക് ലഭിച്ചത്. ശേഷിക്കുന്ന 122 നിയമസഭാ മണ്ഡലങ്ങളിലും എൽഡിഎഫ് എംഎൽഎമാർ അമ്പേ പരാജയപ്പെട്ടു. ജനകീയ പരീക്ഷയിൽ തോറ്റവരാണ് എൽഡിഎഫിന്റെ ജനപ്രതിനിധികളെന്നും സുധാകരൻ വ്യക്തമാക്കി.

അഴിമതിമുക്ത കേരളം എന്ന പച്ചനുണയാണ് സർക്കാരിന്റെ പ്രോഗ്രസ് റിപ്പോട്ടിലുള്ളത്.മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള അഴിമതി എല്ലാ വകുപ്പിലും പ്രകടമാണ്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബവും മന്ത്രിമാരും എല്ലാം അഴിമതിയുടെ നിഴലിൽ നിൽക്കുമ്പോൾ ഇത്തരത്തിൽ ഒരു പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കാനുള്ള തൊലിക്കട്ടി അപാരമാണെന്ന് അദ്ദേഹം പരിഹസിച്ചു.

മദ്യനയത്തിൽ മാറ്റം വരുത്താൻ ബാർ ഉടമകളിൽ നിന്ന് കോടികൾ പിരിച്ചെന്ന ശബ്ദസന്ദേശവും മുഖ്യമന്ത്രിയുടെ മകളുടെ പേരിൽ മാസപ്പടിയായി കോടികൾ കൈപ്പറ്റിയതും പിണറായി സർക്കാരിന്റെ അഴിമതിയുടെ കയ്യൊപ്പ് പതിഞ്ഞവയാണ്. മദ്യവർജ്ജനത്തെ പ്രോത്സാഹിപ്പിച്ചെന്ന കള്ളവും പ്രോഗ്രസ് റിപ്പോർട്ടിൽ എഴുതിപിടിപ്പിച്ചിട്ടുണ്ട്. നാടുനീളെ മദ്യഷോപ്പുകൾ തുറക്കുകയും ഡ്രൈഡെ എടുത്തുമാറ്റാനും ബാറുകളുടെ പ്രവർത്തനസമയം ദീർഘീപ്പിക്കാനും അതുവഴി കൂടുതൽ മദ്യലഭ്യത ഉറപ്പുവരുത്താനുള്ള തീവ്രശ്രമത്തിലാണ് സർക്കാർ. ഇതെല്ലാം ഒരുവശത്ത് നടത്തിക്കൊണ്ട് പ്രോഗ്രസ് റിപ്പോർട്ടിൽ മദ്യവർജ്ജനത്തിന് വേണ്ടിയുള്ള ബോധവത്കരണം ഊർജിതമാണെന്ന അവകാശവാദം ഉന്നയിക്കുന്നത് പരിഹാസ്യമാണെന്ന് അദ്ദേഹ അഭിപ്രായപ്പെട്ടു.

മദ്യനയത്തിൽ വെള്ളം ചേർക്കാൻ പിണറായി സർക്കാർ കാട്ടുന്ന ഇരട്ടത്താപ്പാണ് എല്ലാകാര്യത്തിലും സ്വീകരിക്കുന്നത്. ഭരണവിരുദ്ധ വികാരം എത്രത്തോളം ശക്തമാണെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് പരിശോധിച്ചാൽ വ്യക്തമാണ്. അതിന്റെ ജാള്യത മറയ്ക്കാനാണ് ഇത്തരത്തിലുള്ള ഒരു പി.ആർ എക്‌സസൈസ് സർക്കാർ ചെലവിൽ മുഖ്യമന്ത്രി നടത്തിയത്. സമസ്ത മേഖലയിലും ഭരണസ്തംഭനം പ്രകടമാണ്.കർഷകർ, യുവജനങ്ങൾ എല്ലാവരും തന്നെ പിണറായി ഭരണത്തിൽ അസഹിഷ്ണുതരാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും പാരമ്യതയിലെത്തി. ക്രമസമാധാനം തകർന്നു.നികുതികൾ വർധിപ്പിച്ചത് ഉൾപ്പെടെ സർക്കാർ സേവനങ്ങൾക്ക് ഉയർന്ന തുക ഈടാക്കി ജനത്തിന് ഇരട്ടപ്രഹരം നൽകിയതാണോ പിണറായി സർക്കാരിന്റെ ഭരണം നേട്ടം. കുടിശ്ശികയായ ക്ഷേമപെൻഷനും ജീവനക്കാർക്ക് ശമ്പളവും പെൻഷനും മുടങ്ങുന്നതും ക്ഷേമപ്രവർത്തനങ്ങൾ അവതാളത്തിലാക്കിയതുമാണ് പിണറായി സർക്കാരിന്റെ നേട്ടങ്ങളുടെ ആകെത്തുക. ചികിത്സ തേടി സർക്കാർ ആശുപത്രിയിൽ എത്തിയാൽ ജീവൻ തന്നെ നഷ്ടപ്പെടുന്ന അവസ്ഥയാണ്. സർക്കാർതലത്തിലെ ധൂർത്തും കെടുകാര്യസ്ഥതയും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ കൊണ്ടുചെന്നെത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.