ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാർ ജൂൺ 9 ഞായറാഴ്ച്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് റിപ്പോർട്ട്. ജൂൺ 9 ന് വൈകുന്നേരം ആറു മണിയ്ക്ക് സത്യപ്രതിജ്ഞ ചടങ്ങ് നടന്നേക്കുമെന്നാണ് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. ജൂൺ 8 ശനിയാഴ്ച്ച സത്യപ്രതിജ്ഞാ ചടങ്ങ് നടന്നേക്കുമെന്നായിരുന്നു നേരത്തെ പുറത്തു വന്ന റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസം നരേന്ദ്ര മോദിയെ എൻഡിഎ മുന്നണി പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് തീരുമാനം. ഏകകണ്ഠമായാണ് തീരുമാനം നേതാക്കൾ അറിയിച്ചത്. നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും നരേന്ദ്ര മോദി സർക്കാർ രൂപികരിക്കുന്നതിനെ പിന്തുണച്ചു. ഇക്കാര്യം വ്യക്തമാക്കി ഇരുവരുടെയും പാർട്ടികളായ ജെ ഡി യുവും ടി ഡി പിയും പിന്തുണ കത്ത് നൽകുകയും ചെയ്തു. ശിവസേനയടക്കമുള്ള പാർട്ടികളും പിന്തുണക്കത്ത് നൽകി. കേവല ഭൂരിപക്ഷം ഉറപ്പാക്കിയതിന് പിന്നാലെ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ എൻ ഡി എ വേഗത്തിലാക്കിയിരുന്നു.
സത്യപ്രതിജ്ഞ കഴിയുന്നതോടെ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് ശേഷം മൂന്നാം വട്ടവും പ്രധാനമന്ത്രി പദത്തിലേറുന്ന നേതാവായി മോദി മാറും.

