തിരുവനന്തപുരം: ‘ജീവാനന്ദം’ എന്ന പേരിൽ പുതിയ പദ്ധതി നടപ്പിലാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. സർക്കാർ ജീവനക്കാർക്ക് വിരമിച്ച ശേഷം മാസം തോറും നിശ്ചിത തുക ലഭ്യമാകുന്ന തരത്തിലുള്ള പുതിയ പദ്ധതിയാണിത്. ഇൻഷ്വറൻസ് വകുപ്പ് പദ്ധതി വഴിയാണ് ഇത് നടപ്പാക്കുക. ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് മാസം തോറും നിശ്ചിത തുക ഈടാക്കിയായിരിക്കും പദ്ധതി നടത്തിപ്പ്.
കഴിഞ്ഞ ദിവസമാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിന് ആക്ച്വറിയെ ചുമതലപ്പെടുത്തുന്നതിനും സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ് വഴി നടപ്പിലാക്കുന്നതിനും അനുമതി നൽകിയാണ് ഉത്തരവ്. ഇതിനിടെ പദ്ധതിക്കെതിരെ വിമർശനവുമായി ജീവനക്കാരുടെ സംഘടന രംഗത്തെത്തി. ജീവനക്കാരുടെ ശമ്പള വിഹിതം പിടിച്ചു കൊണ്ട് സർക്കാർ നടപ്പിലാക്കുന്ന ”ജീവാനന്ദം” പദ്ധതി സർക്കാറിന്റെ ‘ക്രൂരാനന്ദ’മാണെന്നാണ് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം എസ് വ്യക്തമാക്കിയത്.
ആന്വിറ്റിയുടെ പേരിൽ ജീവനക്കാരന്റെ ശമ്പളം പിടിക്കുന്ന ഒരേർപ്പാടും ജീവനക്കാർ അംഗീകരിക്കില്ല. എട്ടുവർഷത്തെ എൽ.ഡി.എഫ് ഭരണത്തിൽ ജീവനക്കാരുടെ 15 മാസത്തെ ശമ്പളം സർക്കാർ കവർന്നെടുത്തു. സർക്കാർ ജീവനക്കാർക്ക് വിരമിച്ച ശേഷം നിശ്ചിത തുക വരുമാനമായി ലഭിക്കുന്ന പുതിയ പദ്ധതി ആവശ്യമില്ല. ഇടതു മുന്നണി സർക്കാർ വാഗ്ദാനം ചെയ്തപോലെ പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റിയൂട്ടറി പെൻഷൻ പുനഃസ്ഥാപിച്ചാൽ മതിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡി.എ ഇനത്തിൽ ഓരോ മാസവും ജീവനക്കാർക്ക് അർഹതപ്പെട്ട ശമ്പളത്തിന്റെ അഞ്ചിലൊന്ന് നിഷേധിക്കുന്നു. മെഡിസെപ്പിന്റെ പേരിൽ പ്രതിമാസം 500 രൂപയും പങ്കാളിത്ത പെൻഷൻ പദ്ധതിയിൽപെട്ട ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പത്ത് ശതമാനം പെൻഷൻ വിഹിതമായും ഈടാക്കുന്നു. ഇതിനു പുറമേ ആന്വിറ്റിയുടെ പേരിൽ ശമ്പളം പിടിക്കാൻ ജീവനക്കാർ അനുവദിക്കില്ല. ജീവനക്കാരെ ബാധിക്കുന്ന കാതലായ വിഷയത്തിൽ സർവിസ് സംഘടനകളുമായി യാതൊരു ചർച്ചയും നടത്താതെ ഏകപക്ഷീയമായി ഉത്തരവിറക്കിയത് പ്രതിഷേധാർഹമാണ്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള കറവപ്പശുവല്ല സർക്കാർ ജീവനക്കാർ എന്ന് ഇടതുഭരണം തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

