കാന്‍സര്‍ ചികിത്സാ രംഗത്തെ നാഴികക്കല്ല്; മലബാര്‍ കാന്‍സര്‍ സെന്‍ററില്‍ 5 റോബോട്ടിക് സര്‍ജറികള്‍ വിജയം

തിരുവനന്തപുരം: തലശ്ശേരി മലബാർ കാൻസർ സെൻററിൽ കാൻസറിനുള്ള റോബോട്ടിക് സർജറി സംവിധാനം യാഥാർത്ഥ്യമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. കാൻസറിനുള്ള 5 റോബോട്ടിക് സർജറികൾ വിജയകരമായി ഇതുവരെ പൂർത്തിയായെന്ന് മന്ത്രി പറഞ്ഞു.

വൃക്ക, ഗർഭാശയം, മലാശയം എന്നിവയെ ബാധിച്ച കാൻസറുകൾക്കാണ് റോബോട്ടിക് സർജറി നടത്തിയത്. തിങ്കളാഴ്ച മുതൽ റോബോട്ടിക് സർജറികൾ സാധാരണ പോലെ നടക്കും. ആർസിസിയ്ക്ക് പുറമേ എംസിസിയിലും റോബോട്ടിക് സർജറി യാഥാർത്ഥ്യമായതോടെ സംസ്ഥാനത്ത് കാൻസർ ചികിത്സാ രംഗത്ത് മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുകയാണ്. അപ്രാപ്യമായിരുന്ന ഹൈടെക് ചികിത്സാ സങ്കേതങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ മുഴുവൻ ടീമിനേയും മന്ത്രി അഭിനന്ദിച്ചു.

ഇന്ത്യയിലും വിദേശത്തുമുള്ള വൻകിട ആശുപത്രികളിൽ മാത്രം ലഭ്യമായിരുന്ന റോബോട്ടിക് സർജറി യൂണിറ്റ് സർക്കാർ മേഖലയിൽ ആദ്യമായാണ് ആരംഭിച്ചത്. ആർ.സി.സി.യിലും എം.സി.സി.യിലും റോബോട്ടിക് സർജറി സംവിധാനവും (60 കോടി), ഡിജിറ്റൽ പത്തോളജി മികവിന്റെ കേന്ദ്രങ്ങളും (18.87 കോടി) സജ്ജമാക്കുന്നതിന് റീബിൾഡ് കേരള ഇനിഷ്യേറ്റീവിലൂടെയാണ് തുകയനുവദിച്ചിരുന്നത്. ഇതുകൂടാതെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും റോബോട്ടിക് സർജറി ആരംഭിക്കുന്നതിന് തുകയനുവദിച്ചിട്ടുണ്ട്.

മിനിമൽ ആക്‌സസ് ശസ്ത്രക്രിയയാണ് റോബോട്ടിക് സർജറി. ഇത് സർജിക്കൽ റോബോട്ടിന്റെ സഹായത്തോടു കൂടിയാണ് നടത്തുന്നത്. വിവിധ തരത്തിലുള്ള കാൻസറുകളുടെ ചികിത്സയ്ക്ക് റോബോട്ടിക് ശസ്ത്രക്രിയ ഫലപ്രദമാണ്. രോഗിയുടെ വേദന കുറയ്ക്കുക, എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരിക, ശസ്ത്രക്രിയയ്ക്കിടയിലുള്ള രക്തസ്രാവം നന്നായി കുറയ്ക്കാൻ സാധിക്കുക എന്നിവയൊക്കെയാണ് റോബോട്ടിക് ശസ്ത്രക്രിയയുടെ പ്രധാന ഗുണങ്ങൾ.