സിഎംആർഎല്ലിൽ 103 കോടി രൂപയുടെ ക്രമക്കേട്; റിപ്പോർട്ടുമായി റജിസ്ട്രാർ ഓഫ് കമ്പനീസ്

ന്യൂഡൽഹി: സിഎംആർഎൽ ക്രമക്കേടുമായി ബന്ധപ്പെട്ട് റിപ്പോർട്ടുമായി റജിസ്ട്രാർ ഓഫ് കമ്പനീസ്. സിഎംആർഎല്ലിൽ 103 കോടി രൂപയുടെ ക്രമക്കേടെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. ഇല്ലാത്ത ചെലവുകളുടെ പേരിൽ 103 കോടി രൂപ കണക്കിൽ കാണിച്ചുവെന്നാണ് ആദായ നികുതി വകുപ്പ് ഡൽഹി ഹൈക്കോടതിയിൽ നൽകിയ തൽസ്ഥിതി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.

2012 മുതൽ 2019 വരെയുള്ള കാലയളവിലാണ് ക്രമക്കേട് നടന്നത്. പ്രാഥമികാന്വേഷണത്തിൽ 103 കോടി രൂപയുടെ ഇല്ലാത്ത ചെലവുകൾ സിഎംആർഎൽ കണക്കിൽ കാണിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതായി ആദായനികുതി വകുപ്പ് കോടതിയിൽ വ്യക്തമാക്കി. ചെളി നീക്കൽ, ഗതാഗത ചെലവുകൾ എന്നീ ഇനങ്ങളിലാണ് ഇത്രയും തുക എഴുതിച്ചേർത്തിട്ടുള്ളത്.

പ്രാഥമികാന്വേഷണം മാത്രമാണ് മാസപ്പടി കേസുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐഒ നടത്തുന്നതെന്നും പ്രോസിക്യൂഷൻ നടപടികളിലേക്ക് കടക്കുന്ന കാര്യം അന്വേഷണത്തിന് ശേഷമേ തീരുമാനിക്കൂവെന്നും ആദായ നികുതി വകുപ്പ് വിശദമാക്കി.