കോൺഗ്രസ് സത്യത്തെ അംഗീകരിക്കാത്ത പാർട്ടിയായി മാറി; അമിത് ഷാ

ന്യൂഡൽഹി: കോൺഗ്രസിനെതിരെ പരിഹാസവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എക്‌സിറ്റ് പോൾ ചർച്ചകൾ ബഹിഷ്‌കരിക്കാൻ തീരുമാനിച്ച കോൺഗ്രസിനെ പരിഹസിച്ചാണ് അമിത് ഷാ രംഗത്തെത്തിയത്. കോൺഗ്രസ് സത്യത്തെ അംഗീകരിക്കാത്ത പാർട്ടിയായി മാറിയെന്ന് അദ്ദേഹം വിമർശിച്ചു.

കോൺഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളിൽ രാഹുൽ ഗാന്ധി കാര്യമായി ഇടപെട്ടു തുടങ്ങിയതോടെ പാർട്ടി നിഷേധാത്മക പാർട്ടിയായി മാറി. തങ്ങൾക്ക് ഭൂരിപക്ഷം കിട്ടുമെന്നായിരുന്നു തിരഞ്ഞെടുപ്പിലുടനീളം കോൺഗ്രസിന്റെ പ്രചാരണം. എന്നാൽ അവർ ഇപ്പോൾ യാഥാർത്ഥ്യം തിരിച്ചറിയുന്നു. തിരഞ്ഞെടുപ്പിന് ശേഷമുള്ള എക്‌സിറ്റ് പോൾ ഫലങ്ങളിൽ തിരിച്ചടി നേരിടുമെന്ന് അവർക്കറിയാം. എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ ഉണ്ടാകുന്ന മാധ്യമങ്ങളുടെ ചോദ്യങ്ങളെ നേരിടാൻ കോൺഗ്രസിന് സാധിക്കുന്നില്ല. അതുകൊണ്ടാണ് എക്‌സിറ്റ് പോൾഫല ചർച്ചകളിൽ നിന്ന് വിട്ടു നിൽക്കുന്നതും എക്‌സിറ്റ് പോൾ ഫലങ്ങൾ കൊണ്ട് യാതൊരു അർഥവുമില്ല എന്ന് ആരോപിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്സിറ്റ് പോൾ ചർച്ചകൾ ബഹിഷ്‌ക്കരിക്കുമെന്ന് നേരത്തെ കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. നാളെ ദൃശ്യമാധ്യമങ്ങളിൽ നടക്കാനിരിക്കുന്ന ചർച്ചകളിൽ കോൺഗ്രസ് പ്രതിനിധികൾ പങ്കെടുക്കില്ലെന്നായിരുന്നു അറിയിപ്പ്.

തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ചർച്ചകളിൽ പങ്കെടുക്കുമെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ജനവിധിയോട് പ്രതികരിക്കാമെന്നും, ടെലിവിഷനുകളുടെ റേറ്റിംഗ് കൂട്ടാനുള്ള പണിക്കില്ലെന്നുമാണ് കോൺഗ്രസ് പാർട്ടി വക്താവ് പവൻ ഖേര അറിയിച്ചിരിക്കുന്നത്.