ന്യൂഡൽഹി: ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ ലോക്കറിൽ ഉണ്ടായിരുന്ന രാജ്യത്തിന്റെ 100 ടൺ സ്വർണം ഇന്ത്യയിൽ എത്തിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് സ്വർണ്ണം ഇന്ത്യയിലെത്തിച്ചത്. വിദേശത്തെ ലോക്കറുകളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിന്റെ ഏകദേശം നാലിൽ ഒരു ഭാഗമാണ് ആർബിഐ ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്.
വരുംവർഷങ്ങളിൽ കൂടുതൽ സ്വർണം ഇന്ത്യയിൽ എത്തിക്കുമെന്ന സൂചനയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വൃത്തങ്ങൾ മുന്നോട്ടുവെയ്ക്കുന്നത്. ഒറിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പക്കൽ 822.1 ടൺ സ്വർണമുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 413.8 ടൺ സ്വർണം സൂക്ഷിച്ചിരിക്കുന്നത് വിദേശ രാജ്യങ്ങളിൽ ആണ്.
100.3 ടൺ സ്വർണം മാത്രമാണ് ഇന്ത്യയിലെ ലോക്കറുകളിൽ സൂക്ഷിച്ചിരിക്കുന്നത്. പല വിദേശ രാജ്യങ്ങളും തങ്ങളുടെ സ്വർണം സൂക്ഷിച്ചിരിക്കുന്നത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ ആണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും വിദേശത്തുള്ള സ്വർണത്തിന്റെ നല്ലൊരു പങ്കും സൂക്ഷിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ സൂക്ഷിച്ചിരുന്നതിൽ നിന്ന് 100 ടൺ സ്വർണവും ആണ് ഇന്ത്യയിൽ എത്തിച്ചത്. മാർച്ച് മാസം ആണ് ലണ്ടനിൽ നിന്ന് സ്വർണം ഇന്ത്യയിൽ എത്തിച്ചത്. മാസങ്ങളോളം നീണ്ടുനിന്ന പ്ലാനിങ് ആണ് സ്വർണം എത്തിക്കുന്നതിന് മുന്നോടിയായി നടന്നത്. ധനകാര്യ മന്ത്രാലയം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സർക്കാരിന്റെ വിവിധ ഏജൻസികൾ എന്നിവ സംയുക്തമായി പ്രവർത്തിച്ചാണ് സ്വർണം എത്തിച്ചത്.
പ്രത്യേക വിമാനത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയാണ് സ്വർണ്ണം എത്തിച്ചത്. മുംബൈയിലെ റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ ഓഫീസ് കെട്ടിടത്തിലെ ലോക്കറിലും നാഗ്പൂരിലും ആണ് ഈ സ്വർണ്ണം സൂക്ഷിച്ചിരിക്കുന്നത്.

