അപ്രതീക്ഷിത നീക്കം; ബ്രിട്ടനിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

ലണ്ടൻ: ബ്രിട്ടനിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പാർലമെന്റ് പിരിച്ചുവിടാൻ രാജാവിന്റെ അനുമതി ലഭിച്ചതോടെ ജൂലൈ നാലിന് തെരഞ്ഞെടുപ്പ് നടക്കും. റിഷി സുനക്ക് സർക്കാരിന് 2025 ജനുവരി വരെ കാലാവധിയുണ്ടെന്നിരിക്കെയാണ് 8 മാസം കാലാവധി ബാക്കി നിൽക്കെ അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിരിക്കുന്നത്.

1945ന് ശേഷം ആദ്യമായാണ് ബ്രിട്ടനിൽ ജൂലൈയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2022 ഒക്ടോബറിലാണ് റിഷി സുനക് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി കാലത്താണ് അധികാരത്തിൽ ഉണ്ടായിരുന്നതെന്നും, സമ്പദ്ഘടന ശക്തിപ്പെടുത്താൻ തനിക്ക് കഴിഞ്ഞെന്നും സുനക്ക് വ്യക്തമാക്കി.

അതേസമയം, സർക്കാരിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ലേബർ പാർട്ടി നേതാവ് സ്റ്റാർമർ സ്വാഗതം ചെയ്തു. മാറ്റം ഉറപ്പാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.