ലോക്സഭാ തിരഞ്ഞെടുപ്പിൽ എന്തുകൊണ്ട് സ്ഥാനാർത്ഥിയായില്ല; തുറന്നു പറഞ്ഞ് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ എന്തുകൊണ്ട് താൻ സ്ഥാനാർത്ഥിയായില്ല എന്ന് തുറന്നു പറഞ്ഞ് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ലോക്സഭാ പ്രചാരണത്തിൽ ബിജെപിയെ ചെറുക്കാൻ പാകത്തിൽ കോൺഗ്രസിന് വേണ്ടി പൂർണ്ണസമയം പ്രവർത്തിക്കുന്നതിനാണ് താൻ മത്സരരംഗത്ത് ഇറങ്ങാതിരുന്നതെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കവെയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ വെളിപ്പെടുത്തൽ.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി താൻ 15 ദിവസമായി റായ്ബറേലിയിലാണ്. ഗാന്ധി കുടുംബത്തിന് ദീർഘകാല ബന്ധമുള്ള മണ്ഡലമാണ് റായ്ബറേലി. അതുകൊണ്ടുതന്നെ തങ്ങൾ ഇവിടെ സന്ദർശിക്കണം എന്നും അവരെ നേരിൽ കാണണമെന്നും ഇവിടുത്തുകാർ ആഗ്രഹിക്കും. റിമോട്ട് കൺട്രോളിലൂടെ റായിബറേലിയിൽ വിജയിക്കാൻ കഴിയില്ല. താനും രാഹുലും മത്സരിച്ചിരുന്നെങ്കിൽ രണ്ടുപേർക്കും അവരവരുടെ മണ്ഡലങ്ങളിൽ ഏറ്റവും ചുരുങ്ങിയത് 15 ദിവസമെങ്കിലും ചെലവിടേണ്ടി വന്നേനെ. പാർട്ടിയുടെ പ്രചാരണം ഏറ്റെടുക്കാൻ ആളില്ലാതെ വരും. അത് ബിജെപിക്ക് ഗുണം ചെയ്യുമായിരുന്നു. അതുകൊണ്ട് നമ്മളിൽ ഒരാൾ രാജ്യത്തുടനീളം പ്രചാരണം നടത്തുന്നതാണ് നല്ലതെന്ന് തീരുമാനിച്ചുവെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.

കോൺഗ്രസ് തരുന്ന റോളിൽ പ്രവർത്തിക്കാനാണ് തന്റെ ആഗ്രഹം. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ചോ എംപി ആകുന്നതിനെ കുറിച്ചോ ചിന്തിച്ചിട്ടില്ല. താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കണം എന്നാണ് ജനം ആഗ്രഹിക്കുന്നതെങ്കിൽ അങ്ങനെ ചെയ്യുമെന്നും പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടു.