കൊല്ലം: സംസ്ഥാനത്ത് നടപ്പിലാക്കിയ ലൈസൻസ് പരിഷ്കരണത്തിനെതിരെ സമരം നടത്താൻ ഡ്രൈവിംഗ് സ്കൂളുകാരെ ഇളക്കിവിട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാർ. നല്ല ലൈസൻസ് സംവിധാനം കേരളത്തിൽ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പട്ടികയിലുണ്ടെന്നും അവരെ വേറെ കാര്യം പറഞ്ഞ് പിടിക്കും. വണ്ടി ഓടിക്കാനറിയുന്നവർ വാഹനമോടിച്ച് റോഡിലിറങ്ങിയാൽ മതി. തന്റെ നിലപാടിനൊപ്പം നിന്ന പൊതുജനങ്ങളുണ്ട്. ഡ്രൈവിംഗ് സ്കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട എല്ലാ ഉദ്യോഗസ്ഥരെയും കൈകാര്യം ചെയ്യും. ഉദ്യോഗസ്ഥരുടെ പട്ടികയുണ്ട്. ആളുകളെ എണ്ണിവച്ചിട്ടുണ്ട്. അവരെ വേറെ കാര്യം പറഞ്ഞ് പിടിക്കും.അവസാനം ഡ്രൈവിംഗ് ടെസ്റ്റിനെതിരെ സമരം നടത്തിയ സ്കൂൾ ഉടമകൾ മന്ത്രി പറയുന്നതാണ് ശരിയെന്ന നിലയിലേക്കെത്തി. സമരക്കാരോട് ചർച്ച ചെയ്ത് സമവായത്തിലെത്തി. ഒരേസമയം കൂടുതൽ ഡ്രൈവിംഗ് ലൈസൻസ് പാസാക്കുന്നവരെ സ്ക്വാഡ് പരിശോധിക്കും. പത്ത് ലക്ഷം ലൈസൻസ് കെട്ടിക്കിടക്കുന്നുവെന്നത് ശരിയല്ല. രണ്ടുലക്ഷത്തി ഇരുപത്തിയാറായിരം ലൈസൻസ് മാത്രമാണ് ഇനി നൽകാനുള്ളതെന്നും അദ്ദേഹം വിശദമാക്കി.
റേഷൻ കാർഡ് പോലെ ലൈസൻസ് വാരിക്കൊടുക്കാൻ കഴിയില്ല. ഒറ്റ ദിവസം 126 ലൈസൻസും ഫിറ്റ്നെസും ടെസ്റ്റ് ചെയ്ത ഉദ്യോഗസ്ഥർ മോട്ടോർ വാഹന വകുപ്പിലുണ്ട്. ഇത് വകുപ്പിന് നാണക്കേടാണ്. ഡ്രൈവിംഗ് പരിശീലനം കൂടാതെ കൈതെളിയാൻ സ്കൂളുകാർ അധിക തുക വാങ്ങുകയാണ്. ഇത് അംഗീകരിക്കാൻ കഴിയില്ല. കൈതെളിയാതെ വരുന്നവർക്ക് ലൈസൻസ് കൊടുക്കുന്ന ഉദ്യോഗസ്ഥരെ കൊണ്ട് കൈതെളിയും വരെ എഴുതിക്കും. എല്ലാത്തിനും മുകളിൽ ക്യാമറ പോലെ തന്റെ കണ്ണുകൾ ഉണ്ടാകും. വെറുതെ പിടിക്കപ്പെട്ട് നടപടി വാങ്ങരുതെന്നും കെ ബി ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

