ലഖ്നൗ: വരുംകാലത്ത് കോൺഗ്രസ് പാർട്ടി അതിന്റെ രാഷ്ട്രീയരീതിയിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മുൻകാലത്ത് കോൺഗ്രസിന്റെ ഭാഗത്തുനിന്ന് വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും അത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ഭാവിയിൽ കോൺഗ്രസ് അതിന്റെ രാഷ്ട്രീയത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും രാഹുൽ അറിയിച്ചു. ലഖ്നൗവിൽ വെള്ളിയാഴ്ച നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഒരു കോൺഗ്രസ് പ്രവർത്തകനാണെങ്കിലും മുൻകാലത്ത് കോൺഗ്രസ് പാർട്ടിയും വീഴ്ചകൾ വരുത്തിയിരുന്നു എന്ന കാര്യം കൂടി പറയാൻ താനാഗ്രഹിക്കുകയാണ്. അധികാരത്തിലേക്കാണ് താൻ പിറന്നുവീണത്, അതിനാൽത്തന്നെ അതിൽ തനിക്ക് താൽപര്യവുമില്ല. അധികാരമെന്നാൽ പൊതുജനങ്ങളെ സഹായിക്കാനുള്ള ഒരുപാധി മാത്രമാണ് തനിക്ക്. ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാനിർണയത്തിന് നിർദേശം നൽകും. ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. 180 സീറ്റുകളിലധികം നേടില്ല. നരേന്ദ്ര മോദി വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രിയാകില്ലെന്നും രാഹുൽ ഗാന്ധി അറിയിച്ചു.
മോദി ഒരു പ്രധാനമന്ത്രിയല്ല, ഒരു സർവാധിപതിയാണ്. മന്ത്രിസഭയിലോ പാർലമെന്റിലോ ഭരണഘടനയിലോ അദ്ദേഹത്തിന് യാതൊന്നും പ്രവർത്തിക്കാനില്ല. 21-ാം നൂറ്റാണ്ടിന്റെ രാജാവാണ് അദ്ദേഹം. യാഥാർഥത്തിൽ അധികാരം കൈയാളുന്ന രണ്ടോ മൂന്നോ സമ്പന്നനിക്ഷേപരുടെ മറയായി പ്രവർത്തിക്കുന്ന വ്യക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

