ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണ വിവാദം; നിയമനടപടിക്കൊരുങ്ങി ഇപി

തിരുവനന്തപുരം: തനിക്കെതിരെ പ്രചരിക്കുന്ന വിവാദങ്ങളിൽ നിയമനടപടി സ്വീകരിക്കാൻ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണ വിവാദത്തിന് പിന്നാലെയാണ് അദ്ദേഹം നിയമനടപടിക്കൊരുങ്ങുന്നത്. ദല്ലാൾ നന്ദകുമാറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അപവാദമുണ്ടാക്കുന്ന തരത്തിൽ പ്രതികരണം നടത്തിയ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, ദല്ലാൾ നന്ദകുമാർ, ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ എന്നിവർക്കെതിരെ ഇ പി വക്കീൽ നോട്ടീസ് അയച്ചു. സിപിഎമ്മിനേയും വ്യക്തിപരമായി തന്നെയും മോശക്കാരനാക്കുന്നതിനും അധിക്ഷേപിക്കുന്നതിനും ഗൂഢാലോചനയും കള്ളപ്രചാരണവും നടത്തിയെന്ന് വക്കീൽ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

്‌വസ്തുതാപരമല്ലാത്ത ആരോപണങ്ങളാണ് മൂന്ന് പേരും ഉന്നയിച്ചത്. ഇതിലൂടെ പാർട്ടിയേയും തന്നെയും മോശക്കാരായി ചിത്രീകരിക്കുന്നതിന് സാഹചര്യമുണ്ടായി. ആരോപണങ്ങൾ പിൻവലിച്ച് ഉടൻ മാദ്ധ്യമങ്ങളിലൂടെ മാപ്പ് അപേക്ഷിക്കാത്ത പക്ഷം, സിവിൽ-ക്രിമിനൽ നിയമ നടപടികൾക്ക് വിധേയരാകണമെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം വക്കീൽ നോട്ടീസിൽ അറിയിച്ചു.

ഇ പി നോട്ടീസ് അയച്ചത് അഡ്വ. എം രാജഗോപാലൻ നായർ മുഖേനയാണ്. ഇ പി ജയരാജൻ ബിജെപിയിൽ ചേരാൻ താത്പര്യം പ്രകടിപ്പിച്ച് ദല്ലാൾ നന്ദകുമാറിനൊപ്പം തന്നെ വന്നുകണ്ടെന്ന ശോഭാ സുരേന്ദ്രന്റെ വാദം പച്ച നുണയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ 60 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള നേതാവാണ് ഇ പി. അദ്ദേഹത്തിന്റെ പാർട്ടി കൂറും പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധതയും ആർക്കും ചോദ്യം ചെയ്യാനാവാത്തതാണെന്ന് വക്കീൽ നോട്ടീസിൽ അറിയിച്ചു.

1995 ഏപ്രിലിൽ രണ്ട് ബിജെപിക്കാരാണ് ട്രെയിനിൽ വച്ച് ഇ പി യെ കൊലപ്പെടുത്താൻ ശ്രമിച്ചത്. അങ്ങിനെയുള്ള ഒരു നേതാവിനെതിരെ, തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇത്തരം അധിക്ഷേപകരമായ ആരോപണങ്ങൾ ഉന്നയിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ഉപതെരഞ്ഞെടുപ്പ് സമയത്തടക്കം മുൻപും ഇത്തരം ഗൂഢനീക്കങ്ങൾ നടന്നിട്ടുണ്ട്. ഒരു വർഷം മുൻപ് നടന്ന സംഭവം ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മാത്രം വെളിപ്പെടുത്തിയതിന്റെ രാഷ്ട്രീയ ഉദ്ദേശ്യവും വ്യക്തമാണെന്നും വക്കീൽ നോട്ടീസിൽ വിശദീകരിക്കുന്നു.