ജനങ്ങൾക്കിടയിൽ ജീവിക്കുന്നയാളാണ് താൻ; ശശി തരൂരിനെ പോലെ പൊട്ടി വീണതല്ലെന്ന് പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ. കഴിഞ്ഞ 40 വർഷമായി താൻ തിരുവനന്തപുരത്തുകാരനാണെന്നും ശശി തരൂരിനെ പോലെ പൊട്ടി വീണതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇടയ്ക്കിടെ വന്നുപോകുന്ന അദ്ദേഹത്തെ പോലെയല്ല, ജനങ്ങൾക്കിടയിൽ ജീവിക്കുന്നയാളാണ് താനെന്നാണ് പന്ന്യൻ രവീന്ദ്രൻ വ്യക്തമാക്കുന്നത്.

തരൂർ ചോദിക്കുന്നത് പന്ന്യന് എന്ത് ധൈര്യമാണെന്നാണ്. തനിക്കെന്താ ധൈര്യത്തിന് കുറവ്. താൻ ഒന്നാം സ്ഥാനത്താണ്. വാനോളമാണ് പ്രതീക്ഷ. രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് ബിജെപി – യുഡിഎഫ് മത്സരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗ്രൗണ്ട് റിയാലിറ്റിയാണ് താൻ പറഞ്ഞത്. അത് തന്നെയാണ് ഗോവിന്ദൻ മാഷും പറഞ്ഞതെന്നും പന്ന്യൻ രവീന്ദ്രൻ കൂട്ടിച്ചേർത്തു. എൽഡിഎഫും ബിജെപിയും തമ്മിലാണ് തിരുവനന്തപുരം മണ്ഡലത്തിൽ മത്സരമെന്ന് പന്ന്യൻ രവീന്ദ്രൻ കഴിഞ്ഞ ദിവസവും അഭിപ്രായപ്പെട്ടിരുന്നു. ഈ അഭിപ്രായത്തിന് പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു. പന്ന്യൻ പറഞ്ഞതിൽ തെറ്റില്ല, ഇടതിന്റെ മുഖ്യ എതിരാളി ആർഎസ്എസ് നയിക്കുന്ന ബിജെപി തന്നെയാണെന്നായിരുന്നു ബിനോയ് വിശ്വം അറിയിച്ചത്.