മണാലി-ലേ ഹൈവേ തുറന്നു; മഞ്ഞുമൂടി കിടന്നത് നീണ്ട 5 മാസം

ന്യൂഡൽഹി: മഞ്ഞുമൂടി കിടന്നതിനാൽ അഞ്ച് മാസത്തോളം അടച്ചിട്ടിരിക്കുകയായിരുന്ന മണാലി- ലേ ഹൈവേ തുറന്നു. ലഡാക്കിന്റെ തലസ്ഥാനമായ ലേയെയും ഹിമാചൽ പ്രദേശിലെ മണാലിയെയും ബന്ധിപ്പിക്കുന്ന ഹൈവേയാണിത്. 428 കിലോമീറ്റർ നീളമുള്ള പാതയിലെ മഞ്ഞ് നീക്കം ചെയ്ത ശേഷമാണ് ബോർഡർ റോഡ് ഓർഗനൈസേഷൻ റോഡ് പൊതുജനങ്ങൾക്കായി തുറന്നു നൽകിയത്.

ലഡാക്കിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധപ്പെടുത്തുന്ന പാതയാണിത്. കഴിഞ്ഞ നവംബറിലാണ് മഞ്ഞുമൂടിയതിനെ തുടർന്ന് പാത അടച്ചത്. ഹിമാചൽ പ്രദേശിലെ അടൽ തുരങ്കം വഴി ബിയാസ് നദിയുടെ കുളു താഴ്വരയെ ലാഹൗളിലെ ചന്ദ്ര, ഭാഗ നദീതടങ്ങളുമായി ബന്ധിപ്പിക്കുന്നു.

മണാലി- ലേ ഹൈവേയിലൂടെയാണ് ഇന്ത്യയുടെ തന്ത്രപ്രധാനപ്പെട്ട അതിർത്തി പ്രദേശമായ ലഡാക്കിൽ സൈനികർക്കാവശ്യമായ ചരക്കുനീക്കങ്ങൾ നടത്തുന്നത്. ബി.ആർ.ഒ അംഗങ്ങൾ രണ്ട് സംഘങ്ങളായി തിരിഞ്ഞ് മാസങ്ങളോളം നടത്തിയ പ്രയത്നത്തിലൊടുവിലാണ് പാതയിലെ മഞ്ഞ് നീക്കം ചെയ്യാൻ സാധിച്ചത്.