150 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണം; വി ഡി സതീശനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ 150 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി കോടതി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്. എൽഡിഎഫ് പ്രവർത്തകനാണ് ഹർജി സമർപ്പിച്ചത്. നിയമസഭയിൽ ഈ ആരോപണം ആദ്യം ഉന്നയിച്ചത് നിലമ്പൂർ എംഎൽഎ പി വി അൻവറാണ്

ആരോപണത്തിനു തെളിവു സമർപ്പിക്കാൻ ഹർജിക്കാരന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്. കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ വി ഡി സതീശൻ അന്തർ സംസ്ഥാന ലോബികളിൽ നിന്നും കൈക്കൂലി വാങ്ങിയതായി നിലമ്പൂർ എംഎൽഎ പി വി അൻവർ നിയമസഭയിൽ ആരോപണം ഉന്നയിച്ചിരുന്നു. ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് കവടിയാർ സ്വദേശിയായ ഹഫീസ് വിജിലൻസ് ഡയറക്ടറെ സമീപിച്ചു. വിജിലൻസ് അന്വേഷണം നടത്താതെ വന്നതോടെയാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. ഹർജിയിൽ ഒരു അന്വേഷണത്തിന്റെയും ആവശ്യമില്ലെന്ന് വിജിലൻസ് അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു.

ഹർജിയിൽ ഈ മാസം ആദ്യം വാദം പൂർത്തിയായിരുന്നു. കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന്റെ മറുപടി ലഭിക്കുന്നതിനാണ് വിധി പറയുന്നത് ഇന്നത്തേക്കു മാറ്റിവച്ചത്.