രൺദീപ് സിങ് സുർജേവാലയ്ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്ക്; കാരണമിത്

ന്യൂഡൽഹി: കോൺഗ്രസ് എം.പി രൺദീപ് സിങ് സുർജേവാലയ്ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് 48 മണിക്കൂർ വിലക്ക്. ബിജെപി എംപി ഹേമ മാലിനിക്കെതിരേ അധിക്ഷേപ പരാമർശം നടത്തിയതിന്റെ പേരിലാണ് നടപടി. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്. സുർജേ വാലയ്ക്കെതിരേയുള്ളത് ഈ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്ന ആദ്യ വിലക്കാണ്.

നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ സുർജേവായ്ക്കെതിരേ പരാതി സംബന്ധിച്ച് കാരണം കാണിക്കൽ നോട്ടീസും അയച്ചിരുന്നു. സുർജേവാലയുടെ മറുപടി കേട്ട ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അദ്ദേഹത്തിനെതിരേ നടപടിയെടുത്തത്. പരാമർശം ഹേമ മാലിനിയുടെ വ്യക്തിത്വത്തിനും അന്തസ്സിനും കോട്ടം തട്ടുന്നതാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ചൂണ്ടിക്കാട്ടി.

പൊതുപരിപാടികൾ, റാലികൾ, റോഡ് ഷോകൾ, മാധ്യമ ഇടപെടൽ എന്നിവയിൽ നിന്നെല്ലാം 48 മണിക്കൂറോളം മാറി നിൽക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ സുർജേവാലയോട് ആവശ്യപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണി മുതൽ 48 മണിക്കൂറോളമാണ് വിലക്ക്.