ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്

തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിൽ എത്തും. ഈ മാസം 15ന് തൃശ്ശൂരിലെ കുന്നംകുളത്താണ് പ്രധാനമന്ത്രി എത്തുന്നത്. കുന്നംകുളത്ത് പ്രധാനമന്ത്രി പൊതുപരിപാടിയിൽ പങ്കെടുക്കും. രാവിലെ 11 മണിക്കാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതു പരിപാടി. ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ് കുന്നംകുളം. കുന്നംകുളത്തെ പൊതുസമ്മേളനത്തിന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും അനുമതി ലഭിച്ചതായി ബിജെപി ജില്ലാ നേതൃത്വം അറിയിച്ചു.

പ്രധാനമന്ത്രി കുന്നംകുളത്ത് എത്തുന്നതോടെ ആലത്തൂർ തൃശൂർ ചാലക്കുടി മണ്ഡലങ്ങളിൽ അനുകൂല തരംഗം ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മോദിയെ പ്രചാരണത്തിന് ഇരിങ്ങാലക്കുടയിലെത്തിക്കാനായിരുന്നു ബിജെപി ആദ്യം ശ്രമിച്ചത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് കേരളത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കി ഉയർത്താനുള്ള ബിജെപിയുടെ നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ ശ്രമങ്ങൾ നടത്തിയത്.

ഈ ആവശ്യം പ്രധാനമന്ത്രിയുടെ ഓഫീസിനെയും അറിയിച്ചിരുന്നു. എന്നാൽ, കുന്നംകുളത്ത് പൊതുയോഗം നടത്തുന്നതിനാണ് പിഎംഒ അനുമതി നൽകിയത്.