കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ സീനിയർ നഴ്സിംഗ് ഓഫീസർ പി ബി അനിതയുടെ സ്ഥലം മാറ്റം റദ്ദാക്കി പുനർനിയമനം നൽകാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ പുനപരിശോധന ഹർജി നൽകി സംസ്ഥാന സർക്കാർ. നിലവിൽ നഴ്സിംഗ് ഓഫീസർ തസ്തികയിൽ നിയമനത്തിന് യോഗ്യതയുള്ള 18 പേരുണ്ടെന്നും ഇതിൽ കൂടുതൽ പേരും ദീർഘകാലമായി കോഴിക്കോടിന് പുറത്ത് ജോലി ചെയ്തവരാണെന്നും അവർക്കാണ് മുൻഗണന നൽകേണ്ടതെന്നും പുനപരിശോധന ഹർജിയിൽ പറയുന്നു.
അതിനാൽ അനിതയ്ക്ക് നിയമനം നൽകാനുള്ള സിംഗിൾ ഉത്തരവ് പുനപരിശോധിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സർക്കാർ പുനഃപരിശോധനാ ഹർജി നൽകിയത് ഏപ്രിൽ 4 നാണ്. എന്നാൽ പിബി അനിതയ്ക്ക് നിയമനം നൽകാൻ സർക്കാർ തത്വത്തിൽ ധാരണയിലെത്തിയതിനാൽ പുനഃപരിശോധനാ ഹർജി പരിഗണിക്കുമ്പോൾ ഇക്കാര്യം കോടതിയെ അറിയിക്കാനാണ് സാധ്യത.
അതേസമയം, നിയമനം നൽകാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തത് ചോദ്യം ചെയ്ത് അനിത കോടതിയലക്ഷ്യ ഹർജി നൽകിയിട്ടുണ്ട്. ഈ ഹർജി തിങ്കാഴ്ച ഹൈക്കോടതി പരിഗണിക്കും. ഐസിയു പീഡന കേസിലെ അതിജീവിതയ്ക്കൊപ്പം നിന്നതിനാണ് അനതിയെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയതെന്ന ആരോപണം ഉയരുന്നുണ്ട്.

