ന്യൂഡൽഹി: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കടമെടുപ്പ് പരിധി ഉയർത്തണമെന്ന കേരളത്തിന്റെ ഹർജി സുപ്രീംകോടി ഭരണഘടന ബഞ്ചിന് വിട്ടത് നേട്ടമല്ലെന്നും അത് സംസ്ഥാനത്തിന് തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ സുപ്രീംകോടതിയിൽ വടി കൊടുത്തു അടി വാങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി. പത്തനംതിട്ടയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാത്തിനും കാരണം കെടുകാര്യസ്ഥതയാണ് എന്ന് കോടതി പറയുന്നു. യുഡിഎഫ് ഉയർത്തിയ വാദങ്ങൾ കോടതി ശരിവച്ചു. നവകേരള സദസ്സിൽ ഉടനീളം പ്രചരിപ്പിച്ച ഒരു വാദമുഖവും സുപ്രീംകോടതിയിൽ കേരളം ഉന്നയിച്ചില്ല. കേന്ദ്രം തരാനുണ്ട് എന്ന് പറഞ്ഞ പണത്തെ കുറിച്ച് കേരളം കോടതിയിൽ പറഞ്ഞില്ല. സാമ്പത്തിക പ്രതിസന്ധിക്ക് എല്ലാം കാരണം മുൻ ധനമന്ത്രി തോമസ് ഐസക്കാണ്. നികുതി പിരിവിലെ വീഴ്ചയും കെടുകാര്യസ്ഥതയും ആണ് എല്ലാത്തിനും കാരണം. കേസിൽ കേരളത്തിന് ഒരു നേട്ടവും ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇനി കടമെടുക്കാൻ അനുവദിച്ചാൽ എന്താകും കേരളത്തിന്റെ സ്ഥിതി. ഇന്ത്യയിൽ തന്നെ കുറഞ്ഞ പലിശക്ക് വായ്പ കിട്ടും എന്നിരിക്കെ ഉയർന്ന പലിശയ്ക്ക് വിദേശ വായ്പ എടുത്തു. സ്വർണ്ണം, ബാറുകൾ എന്നിവയിൽ നിന്ന് നികുതി പിരിവ് കൃത്യമായി നടക്കുന്നില്ല. കേരളത്തിലെ ജിഎസ്ടി ഉദ്യോഗസ്ഥർ വെറുതെ ഇരിക്കുന്നു. നികുതി വെട്ടിപ്പിന്റെ കേന്ദ്രമായി കേരളം മാറി. 54,700 കോടി കേന്ദ്രത്തിൽ നിന്ന് കിട്ടാൻ ഉണ്ട് എന്നത് പച്ചക്കള്ളമാണെന്നും മുഖ്യമന്ത്രിയും ധനമന്ത്രിയും തെളിയിക്കാമോയെന്നും വി ഡി സതീശൻ ചോദിക്കുന്നു.

