കരുവന്നൂർ കള്ളപ്പണ ഇടപാട്; നടപടികൾ കടുപ്പിക്കാൻ എൻഫോഴ്‌സ്‌മെന്റ്

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നടപടികൾ കടുപ്പിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിൽ കൂടുതൽ സിപിഎം നേതാക്കളെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം.

മുൻ എംപി പി കെ ബിജു, സിപിഎം തൃശൂർ കോർപറേഷൻ കൗൺസിലർ പി കെ ഷാജൻ തുടങ്ങിയവർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി ആവശ്യപ്പെട്ടു. കരുവന്നൂരിലെ തട്ടിപ്പ് അന്വേഷിക്കാൻ സിപിഎം നിയോഗിച്ച അന്വേഷണ സമിതി അംഗങ്ങളായിരുന്നു ഇവർ.

ബിജു വ്യാഴാഴ്ച്ചയാണ് ഇഡിയ്ക്ക് മുന്നിൽ ഹാജരാകേണ്ടത്. ഷാജൻ വെള്ളിയാഴ്ചയും ഹാജരാകണം. അതേസമയം, അന്വേഷണ റിപ്പോർട്ട് ഇഡി ആവശ്യപ്പെട്ടെങ്കിലും സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസ് ഇത് കൈമാറിയില്ല. ഇതിന് പുറമെ കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സതീഷ് കുമാറുമായി ബിജു സാമ്പത്തികഇടപാടുകൾ നടത്തിയതായി ഇ ഡി കണ്ടെത്തിയിരുന്നു. കരുവന്നൂരിൽ നിന്ന് തട്ടിയ പണമാണ് ഇതെന്നാണ് ഇഡി വാദിച്ചത്.