ജുഡീഷ്യറി ഭീഷണിയിൽ; ചീഫ് ജസ്റ്റിസിന് കത്തുമായി അഭിഭാഷകർ

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കത്ത് നൽകി അഭിഭാഷകർ. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ കടുത്ത സമ്മർദത്തിലാക്കാൻ വ്യാപക ശ്രമങ്ങൾ നടക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകർ കത്തുനൽകിയിരിക്കുന്നത്. കോടതികളുടെ ഐക്യത്തിനും വിശ്വാസ്യതയ്ക്കും അന്തസിനും നേർക്കു കടന്നാക്രമണം നടക്കുകയാണെന്നാണ് കത്തിൽ വ്യക്തമാക്കുന്നു.

രാഷ്ട്രീയ താൽപര്യം മുൻനിർത്തി ഒരു വിഭാഗം നീതിന്യായ വ്യവസ്ഥയുടെ അന്തസു കെടുത്താൻ ശ്രമിക്കുകയാണ്. ഇക്കൂട്ടത്തിൽ ചില അഭിഭാഷകരും ഉൾപ്പെട്ടിട്ടുണ്ടെന്ന് അഭിഭാഷകർ പറയുന്നു. എന്നാൽ, കത്തിൽ തങ്ങൾ ആരെയാണ് ഉദ്ദേശിക്കുന്നതെന്ന് അഭിഭാഷകർ കൃത്യമായി വ്യക്തമാക്കിയിട്ടില്ല.

ജൂഡീഷ്യറി ഭീഷണിയിൽ – രാഷ്ട്രീയ, ഔദ്യോഗിക സമ്മർദങ്ങളിൽ നിന്നു ജുഡീഷ്യറിയെ രക്ഷിക്കുക’ എന്ന പേരിലാണ് അഭിഭാഷകർ ചീഫ് ജസ്റ്റിസിനെ അഭിസംബോധന ചെയ്തു കത്തുനൽകിയിരിക്കുന്നത്. രാഷ്ട്രീയ താൽപര്യം മുൻനിർത്തിയും കോടതികൾക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു കോടതി നടപടിക്രമങ്ങളെ അട്ടിമറിക്കാനും തീരുമാനങ്ങളിൽ സ്വാധീനം ചെലുത്താനും ഒരുവിഭാഗം ശ്രമിക്കുന്നുവെന്ന് കത്തിൽ കുറ്റപ്പെടുത്തുന്നു.

രാഷ്ട്രീയക്കാർ ഉൾപ്പെട്ട അഴിമതിക്കേസുകളിലാണ് ഇത്തരത്തിൽ സമ്മർദവും സ്വാധീനവുമുണ്ടാകുന്നത്. കോടതിയുടെ അന്തസ് കെടുത്തുന്ന തരത്തിൽ ആസൂത്രിത പ്രചാരണങ്ങൾ നടത്തുന്നു. സമകാലീന കോടതി നടപടികളിൽ ജനങ്ങളുടെ ആത്മവിശ്വാസം കെടുത്തുന്ന രീതിയിൽ ഒരടിസ്ഥാനവുമില്ലാതെ പണ്ടൊരു സുവർണ കാലമുണ്ടായിരുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങളാണു നടത്തുന്നത്. കോടതികൾക്കു മെച്ചപ്പെട്ട ഒരു ഭൂതകാലമുണ്ടായിരുന്നു, സുവർണ കാലം കഴിഞ്ഞുപോയി തുടങ്ങിയ ആസൂത്രിത പ്രചാരണങ്ങൾ കോടതികളുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങളുടെ വിശ്വാസ്യതയെ പ്രതികൂലമായി ബാധിക്കും. രാഷ്ട്രീയ നേട്ടങ്ങൾ മുൻനിർത്തി ആസൂത്രിതമായി നടത്തുന്ന പ്രചാരണങ്ങളാണിത്. ചില കേസുകൾ പ്രത്യേക ജഡ്ജിമാരുടെ ബെഞ്ചിനു മുന്നിൽ എത്തിക്കാനുള്ള ‘ബെഞ്ച് ഫിക്‌സിങ്’ നടക്കുന്നു എന്ന ആരോപണങ്ങളും ഉന്നയിക്കുന്നു. ഇതു കോടതിയെ നിന്ദിക്കുന്നതിനു തുല്യമാണ്. കോടതികളുടെ അന്തസിനും ബഹുമാനത്തിനും നേർക്കുള്ള കടന്നാക്രമണവുമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.