സിദ്ധാർത്ഥന്റെ മരണം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ. ഹൈക്കോടതി മുൻ ജഡ്ജി എ ഹരിപ്രസാദിനാണ് ചുമതല. മുൻ വയനാട് ഡിവൈഎസ്പി വി ജി കുഞ്ഞനെ അന്വേഷണത്തിന് സഹായിയായും നിയമിച്ചു.

അന്വേഷണം നടത്തി മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം. അന്വേഷണ പരിധിയിൽ വിസിയുടെയും ഡീനിന്റെയും വീഴ്ചകളും ഉൾപ്പെടും. സർവ്വകലാശാല അക്കൗണ്ടിൽ നിന്നാകും കമ്മീഷന്റെ പ്രവർത്തന ചെലവ്. സർവ്വകലാശാല ചട്ടം അനുസരിച്ചാണ് ഗവർണർ വിഷയത്തിൽ ഇടപെട്ടത്.

സിബിഐ അന്വേഷണത്തിൽ അന്തിമ തീരുമാനം വരും മുമ്പാണ് അന്വേഷണ കമ്മീഷനെ നിയമിച്ച് അന്വേഷണം നടത്താൻ ഗവർണർ ഉത്തരവിട്ടത്.

ഫെബ്രുവരി 18നാണ് സിദ്ധാർത്ഥിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. ഹോസ്റ്റൽ മുറിയിലെ ശുചിമുറിക്കുളളിലായിരുന്നു സിദ്ധാർത്ഥിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.