തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി ഡി സതീശനുമായി കൂടിക്കാഴ്ച്ച നടത്തി വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ്. അന്വേഷണം വൈകിയാൽ ക്ലിഫ് ഹൗസിന് മുൻപിൽ സമരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയപ്രകാശ്.
മകന്റെ മരണത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് വിശ്വാസമുളള സ്ഥലത്താണ് വന്നത്. കഴിഞ്ഞ ദിവസം ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെയും കണ്ടിരുന്നു. ഇപ്പോൾ പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും കണ്ടു. ശരിക്കും ഭരണപക്ഷത്തുളളവരുടെ അടുത്താണ് നീതിക്കായി പോകേണ്ടത്. പോയിക്കഴിഞ്ഞാൽ ഏത് സ്ഥിതിയാകുമെന്ന് നിങ്ങൾക്ക് തന്നെ cliഅറിയാമല്ലോയെന്ന് അദ്ദേഹം ചോദിക്കുന്നു.
സിബിഐ അന്വേഷണത്തിന് എത്തുമെന്നാണ് ഇപ്പോഴും പറയുന്നത്. കഴിഞ്ഞ ദിവസം ആന്റി റാഗിംഗ് സ്‌ക്വാഡ് പുറത്തുവിട്ട അന്തിമ റിപ്പോർട്ടിൽ മൂന്ന് പെൺകുട്ടികളുടെയും കുറച്ച് വിദ്യാർത്ഥികളുടെയും വിവരങ്ങൾ പറയുന്നുണ്ട്. അവർ ഇതുവരെയായിട്ടും നിയമത്തിന്റെ മുന്നിലെത്തിയിട്ടില്ല. അവരെ എന്തിനാണ് മാറ്റി നിർത്തുന്നത്. അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടതാണ്. ഇല്ലെങ്കിൽ മറ്റു നടപടിയുമായി മുന്നോട്ട് പോകും. അന്വേഷണം വൈകിയാൽ ക്ലിഫ് ഹൗസിന് മുൻപിൽ സമര നടത്തും. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്താൻ ഇനി ആഗ്രഹിക്കുന്നില്ല. സമരകാര്യമൊന്നും പ്രതിപക്ഷ നേതാവുമായി ചർച്ച ചെയ്തിട്ടില്ലെന്നും ജയപ്രകാശ് കൂട്ടിച്ചേർത്തു.

