തിരുവനന്തപുരം: ബിൽഡിംഗ് സൈറ്റുകളിൽ സംസ്ഥാന വ്യാപകമായി മിന്നൽ പരിശോധന നടത്തി തൊഴിൽ വകുപ്പ്. മുന്നൂറോളം നിയമലംഘനങ്ങളാണ് മിന്നൽ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ ആണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ 60 കെട്ടിട നിർമാണ സൈറ്റുകളിൽ പരിശോധന നടത്തി.
ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ സെസ്സ് നിയമം, ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് ആക്ട്, കരാർ തൊഴിലാളി നിയമം ഇതര സംസ്ഥാന തൊഴിലാളി നിയമം, മിനിമം വേജസ് ആക്ട് എന്നീ തൊഴിൽ നിയമങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടന്നത്. തൊഴിലാളികളുടെ സുരക്ഷാ, താമസസൗകര്യങ്ങളും സൺസ്ട്രോക്ക് തുടങ്ങിയ കാര്യങ്ങളും പരിശോധിച്ചിരുന്നു.
റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർമാർ, ജില്ലാ ലേബർ ഓഫീസർമാർ, അസിസ്റ്റന്റ് ലേബർ ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 1819 തൊഴിലാളികൾ ജോലി ചെയ്യുന്നതായി പരിശോധനയിൽ കണ്ടെത്തി. തൊഴിൽ നിയമങ്ങൾ അനുശാസിക്കുന്ന സമയപരിധിക്കുള്ളിൽ നിയമലംഘനങ്ങൾ പരിഹരിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മുന്നറിയിപ്പ്. അല്ലാത്തപക്ഷം പ്രോസിക്യൂഷൻ അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു.

