കൂടത്തായി കൊലപാതകം; കുറ്റ വിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് ജോളി സമർപ്പിച്ച ഹർജി തള്ളി

ന്യൂഡൽഹി: കൂടത്തായി കൊലപാതക പരമ്പരയിലെ കേസിൽ നിന്ന് കുറ്റ വിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ജോളി സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. കേരളത്തിലെ പ്രമാദമായ കേസാണിതെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. വിചാരണ കോടതിയിൽ ജോളിക്ക് ജാമ്യ ഹർജി നൽകാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസിൽ തെളിവില്ലെന്നായിരുന്നു ജോളി വാദിച്ചത്. വിചാരണ നിർത്തിവെക്കണമെന്ന ആവശ്യവും ജോളി മുന്നോട്ടു വച്ചിരുന്നു. ഈ ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്.

സുപ്രീം കോടതി ജോളിയുടെ ഹർജി തള്ളിയതോടെ വിചാരണ നടപടികളിലേക്ക് കടക്കാൻ പ്രോസിക്യൂഷന് കഴിയും. 2019 ലാണ് കുടത്തായി കൊലപാതക പരമ്പരയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. കുടത്തായി പൊന്നാമറ്റം തറവാട്ടിൽ 2002 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ ഒരു കുടുംബത്തിലെ ആറു പേർ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടിരുന്നു. 2019 ലാണ് ഈ കേസിനെ സംബന്ധിച്ച നിർണായകമായ പല വിവരങ്ങളും പുറംലോകം അറിഞ്ഞത്. ആറ് മരണങ്ങളിലും ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കി സ്‌പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ ജീവൻ ജോർജ് നൽകിയ റിപ്പോർട്ട് ആണ് കേസിൽ വഴിത്തിരിവായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആറു മരണങ്ങളും കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയത്.

ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ്, റോയിയുടെ മാതാപിതാക്കളായ പൊന്നാമറ്റം അന്നമ്മ, ടോം തോമസ്, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ജോളിയുടെ രണ്ടാം ഭർത്താവായ ഷാജുവിന്റെ ഭാര്യ സിലി, മകൾ ആൽഫൈൻ എന്നിവരെ ഭക്ഷണത്തിൽ വിഷം കലർത്തിയും സയനൈഡ് നൽകിയും കൊലപ്പെടുത്തിയെന്നാണു കേസ്.