തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. പെരുമാറ്റ ചട്ടലംഘനത്തിനാണ് പരാതി ലഭിച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറിക്കും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡയറക്ടർക്കുമെതിരെയും പരാതി ലഭിച്ചിട്ടുണ്ട്.
കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി എൻ പ്രതാപൻ എംപിയാണ് പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം കേരളം മുഴുവൻ വിതരണം ചെയ്യുന്നുവെന്നാണ് പരാതിയിൽ പറയുന്നു.
സംസ്ഥാന സർക്കാരിന്റെ പൊതു ഖജനാവിൽ നിന്ന് പണം ചെലവഴിച്ച് പ്രിന്റ് ചെയ്ത മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗമാണ് വീട് കയറി വിതരണം ചെയ്യുന്നത്. 16 പേജുള്ള പുസ്തകം എല്ലാ വീടുകളിലും വിതരണം ചെയ്യുന്നുണ്ട്. കോടിക്കണക്കിന് രൂപയാണ് പ്രസംഗം പ്രിന്റ് ചെയ്യുന്നതിന് വേണ്ടി സർക്കാർ ചിലവഴിച്ചതെന്നും പരാതിയിൽ വിശദീകരിക്കുന്നുണ്ട്. മാതൃകാ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണ് നടക്കുന്നതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

