വ്യാജ രേഖകൾ വഴി എടുത്ത സിം കാർഡുകൾക്കെതിരെ നടപടി കടുപ്പിച്ച് ടെലികോം മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് വ്യാജ രേഖകൾ വഴി എടുത്ത സിം കാർഡുകൾക്കെതിരെ നടപടി കടുപ്പിച്ച് ടെലികോം മന്ത്രാലയം. 21 ലക്ഷം സിം കാർഡുകൾ റദ്ദാക്കുമെന്നാണ് ടെലികോം മന്ത്രാലയം വ്യക്തമാക്കിയത്. വ്യാജ രേഖകൾ ഉപയോഗിച്ച് വ്യാപകമായി സൈബർ കുറ്റകൃത്യങ്ങൾ കൂടിയ സാഹചര്യത്തിലാണ് ടെലികോം മന്ത്രാലയത്തിന്റെ നടപടി.

രാജ്യത്ത് 21 ലക്ഷം സിം കാർഡുകൾ വ്യാജ രേഖകൾ വഴി എടുത്തുവെന്നാണ് ടെലികോം മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇവയുടെ പരിശോധന നടത്താനാണ് ടെലികോം മന്ത്രാലയം കമ്പനികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ബിഎസ്എൻഎൽ, ഭാരതി എയർടെൽ, എംടിഎൻഎൽ, റിലയൻസ് ജിയോ, വോഡാഫോൺ ഐഡിയ തുടങ്ങിയ ടെലികോം കമ്പനികൾക്കാണ് ടെലികോം മന്ത്രാലയം നിർദേശം നൽകിയത്. രേഖകൾ കൃത്യമല്ലാത്തവ റദ്ദാക്കുമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു.

സംശയാസ്പദമായ ഉപയോക്താക്കളുടെ ലിസ്റ്റ് നൽകാനും രേഖകൾ അടിയന്തിരമായി പുനഃപരിശോധിച്ച് വ്യാജമെന്ന് കണ്ടെത്തിയവയുടെ കണക്ഷൻ വിച്ഛേദിക്കാനും ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടു.