മൂന്നാം സീറ്റ്; മുസ്ലിം ലീഗുമായി ചർച്ച നടത്തി കോൺഗ്രസ്, തീരുമാനത്തിൽ സംതൃപ്തരെന്ന് നേതാക്കൾ

കൊച്ചി: മൂന്നാം സീറ്റുമായി ബന്ധപ്പെട്ട് വിഷയത്തിൽ മുസ്ലിം ലീഗുമായി ചർച്ച നടത്തി കോൺഗ്രസ്. മൂന്നാം സീറ്റ് വിഷയത്തിൽ യുഡിഎഫ് സംതൃപ്തരാണെന്ന് ചർച്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ചർച്ചയിൽ കോൺഗ്രസും ലീഗും സംതൃപ്തരാണ്. നെഗറ്റീവായിട്ടുള്ള ക്യാമ്പെയ്ൻ നടക്കുന്നുണ്ട്. എന്നാൽ നെഗറ്റീവായിട്ടുള്ള ഒരു കാര്യവും നടക്കില്ല. എല്ലാം വളരെ പോസിറ്റീവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുസ്ലിം ലീഗിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തുവെന്നും കെ സുധാകരൻ അറിയിച്ചു. അധികമായി ഒരു രാജ്യസഭാ സീറ്റ് നൽകുമെന്നാണ് വാഗ്ദാനം. ഇതോടെ നിലവിലെ പ്രതിസന്ധിയ്ക്ക് പരിഹാരമാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. എത്രയോ വർഷത്തെ ബന്ധമുള്ള സഹോദരപാർട്ടികളാണ് മുസ്ലിം ലീഗും കോൺഗ്രസുമെന്നും തങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുന്നത് പരസ്പര വിശ്വാസത്തോടും ബഹുമാനത്തോടും കൂടിയാണെന്ന് വി ഡി സതീശൻ വ്യക്തമാക്കി.

മുന്നണിയിലെ രണ്ടാമത്തെ പ്രധാന കക്ഷിയാണ് ലീഗ്. അതനുസരിച്ച് ഭംഗിയായി ചർച്ചകളൊക്കെ പൂർത്തിയാക്കിയിട്ടുണ്ട്. അവർ പറഞ്ഞ കാര്യവും ഞങ്ങൾ പറഞ്ഞ കാര്യവും പരസ്പരം ഉൾക്കൊണ്ടിട്ടുണ്ട്. ഉഭയകക്ഷി ചർച്ചയാണ് നടന്നത്. ലീഗ് പ്രസിഡന്റ് സാദിഖലി തങ്ങൾ സ്ഥലത്തില്ല. അദ്ദേഹം എത്തിയ ശേഷം മറ്റന്നാൾ ചർച്ച നടക്കും. ഫൈനൽ തീരുമാനമുണ്ടാകും. ചർച്ച വളരെ ഭംഗിയായി പൂർത്തിയായെന്നും വി ഡി സതീശൻ പറഞ്ഞു.

അതേസമയം, മൂന്നാം സീറ്റ് വിഷയത്തിൽ കോൺഗ്രസുമായി നടത്തിയ ഉഭയകക്ഷി ചർച്ച തൃപ്തികരമായിരുന്നുവെന്നാണ് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചത്. .ഈ മാസം 27 ന് പാണക്കാട് ലീഗിന്റെ നേതൃയോഗം വിളിച്ചിട്ടുണ്ട്. ഇന്നത്തെ ചർച്ചയുടെ വിശദാംശങ്ങൾ നേതൃയോഗത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കും. തീരുമാനം കോൺഗ്രസ് നേതാക്കളെയും അറിയിക്കും. ചർച്ച പോസിറ്റീവാണ്. കാര്യങ്ങളൊക്കെ തീർന്നുപോകും. ചർച്ചയുടെ ഡീറ്റെയിൽസ് പലതുമുണ്ട്. അതു ലീഗ് നേതൃയോഗത്തിൽ ചർച്ച ചെയ്യേണ്ടതുണ്ട്. മൂന്നാം സീറ്റിൽ ഉറപ്പു ലഭിച്ചോയെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാൻ 27 -ാം തീയതി വരെ കാത്തിരിക്കേണ്ടി വരുമെന്നും അഭ്യൂഹങ്ങൾ വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.