ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ്. രാജ്യസഭാ സീറ്റ് നിഷേധിക്കപ്പെട്ടതിനു പിന്നാലെ കമൽനാഥ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കമൽനാഥ് പ്രഖ്യാപനവുമായി രംഗത്തെത്തിയിരുന്നു.
അടിച്ചമർത്തലിനും അനീതിക്കും എതിരായ പോരാട്ടത്തിൽ പങ്കാളികളാകണമെന്ന് തന്റെ പ്രവർത്തകരോട് കമൽനാഥ് ആഹ്വാനം ചെയ്തു. ഭാരത് ജോഡോ ന്യായ് യാത്രയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തിലാണ് കമൽനാഥ് ഇക്കാര്യം അറിയിച്ചത്. ഓൺലൈനായാണ് യോഗം ചേർന്നിരുന്നത്. മാർച്ച് രണ്ടിന് ഭാരത് ന്യായ് യാത്ര മധ്യപ്രദേശിൽ എത്തും.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയെ വരവേൽക്കാനുള്ള ആവേശത്തിലാണ് മധ്യപ്രദേശിലെ ജനങ്ങളും കോൺഗ്രസ് പ്രവർത്തകരുമെന്ന് കമൽനാഥ് വ്യക്തമാക്കി. നമ്മുടെ നേതാവ് രാഹുൽ ഗാന്ധി രാജ്യത്തുടനീളം തെരുവിലിറങ്ങി അനീതിക്കും അടിച്ചമർത്തലിനും ചൂഷണത്തിനുമെതിരെ നിർണായക പോരാട്ടം നടത്തുകയാണ്. ഭാരത് ജോഡോ ന്യായ് യാത്രയിൽ പരമാവധി പങ്കാളികളായി രാഹുൽ ഗാന്ധിയുടെ ശക്തിയും ധൈര്യവും ആവാൻ ഞാൻ മധ്യപ്രദേശിലെ ജനങ്ങളോടും കോൺഗ്രസിന്റെ ധീരരായ പ്രവർത്തകരോടും അഭ്യർത്ഥിക്കുന്നു. അനീതിക്കെതിരായ ഈ മഹത്തായ പരിപാടിയിൽ നമുക്ക് ഒരുമിച്ച് അണിചേരാമെന്നും കമൽനാഥ് കൂട്ടിച്ചേർത്തു.

